-->
എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച കേസിലെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന്റെ പേരിലും ഈ അക്രമത്തിന്റെ ഗൂഢാലോചനകുറ്റം ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വന്ന വിധിയില്‍ താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നുമാണ് വിധി ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ ഈ വിധി വന്നതിനു പിന്നാലെ ദിലീപിനെയും വിധിയെയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും വിവാദങ്ങളും നിറയുന്നുണ്ട്. സാധാരണക്കാരടക്കം ദിലീപിനെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും തങ്ങളുടെ പ്രതികൂല നിലപാടുകള്‍ കുറിക്കുന്നത്.
ഇപ്പോഴിതാ കെഎസ്‌ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ദിലീപിനെ അനുകൂലിച്ചും ആളുകള്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം - തൊട്ടില്‍പാലം റൂട്ടിലോടുന്ന കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖര്‍ ആണ് ഈ സിനിമ കാണിക്കരുതെന്നാവശ്യപ്പെട്ട് ബസിനുള്ളില്‍ ആദ്യം പ്രതിഷേധമറിയിച്ചത്. പിന്നാലെ യാത്രക്കാരില്‍ ചിലര്‍ അതിനെ അനുകൂലിച്ചു . തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നു. അതേസമയം, യാത്രക്കാരില്‍ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു.
കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ ഈ സിനിമ കാണാൻ താല്‍പര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. കോടതികള്‍ മുകളിലുണ്ടെന്നും ഞാൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചതെന്നു യാത്രിക്കാരിയായ യുവതി പറയുന്നതും, എന്നാല്‍ കോടതി വിധി വന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നമെന്ന തരത്തിലും തര്‍ക്കങ്ങള്‍ തുടര്‍ന്നു. കോടതി വിധികള്‍ അങ്ങനെ പലതും വന്നിട്ടുണ്ടെന്നും, ദിലീപിന്റെ സിനിമ ഈ ബസില്‍ കാണാൻ പറ്റില്ലെന്നും യുവതി നിലപാടെടുത്തു. മറ്റ് ചില സ്ത്രീകളും യുവതിക്ക് അനുകൂലമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കെഎസ്‌ആര്‍ടിസി ബസില്‍ നിര്‍ബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും ഭൂരിഭാഗം യാത്രക്കാരും താൻ പറഞ്ഞതിന് അനുകൂലമായാണ് നിലപാട് എടുത്തതെന്നും യുവതി പറയുന്നു. ദിലീപിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് പലരും ഫെയ്‌സ്ബുക്കിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പറഞ്ഞുകൊണ്ടിരിക്കെയാണ് സര്‍ക്കാര്‍ വണ്ടിയില്‍ ദിലീപ് സിനിമ കാണിച്ചത് തടഞ്ഞ് സ്ത്രീകള്‍ രംഗത്തെത്തിയത്.