-->
ഹൈദരാബാദ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ദിവസം അവസാനിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് '' ഗോട്ട് ടൂര്‍''. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടത്തിയ അഞ്ച് മിനിറ്റ് സന്ദര്‍ശനം കാണികള്‍ പ്രകോപിതരായതോടെ വിവാദമായിരുന്നു. കൊല്‍ക്കത്തയില്‍നിന്നു ഹൈദരാബാദിലേക്കാണു മെസിയും ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും പോയത്. ഉപ്പലിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശന മത്സരം കാണാനുമെത്തി.
ആര്‍.ആര്‍. 9 നും മെസി ഓള്‍ സ്‌റ്റാഴ്‌സും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ആര്‍.ആര്‍. 9 ജയിച്ചു. ജേതാക്കള്‍ക്ക് ''ഗോട്ട് കപ്പ്'' മെസി തന്നെയാണു സമ്മാനിച്ചത്. രേവന്ത റെഡ്‌ഡി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസി കാഴ്‌ചക്കാരനായി. മെസി പിന്നീട് കുട്ടികള്‍ക്കൊപ്പം പന്തു തട്ടി.
കാണികള്‍ക്കിടയിലേക്കു പന്ത് നീട്ടിയടിച്ചു രസിപ്പിക്കാനും ഇതിഹാസ താരം മറന്നില്ല. തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്‌ഡി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ മെസിയെ കാണാനെത്തി. ഫുട്‌ബോളിനോടും തന്നോടമുള്ള സ്‌നേഹത്തിനു മെസി നന്ദി പറഞ്ഞു. രേവന്ത റെഡ്‌ഡിയും മത്സരത്തില്‍ കളിച്ചിരുന്നു. ഇന്ത്യയിലെത്താന്‍ കഴിഞ്ഞതില്‍ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും സന്തുഷ്‌ടി പ്രകടിപ്പിച്ചു. തെലങ്കാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ മുടക്കിയാല്‍ സൂപ്പര്‍ താരത്തിനൊപ്പംനിന്നു ഫോട്ടോയെടുക്കാന്‍ അവസരം നല്‍കാമെന്ന വാഗ്‌ദാനം വച്ചിരുന്നു. താരത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഇന്നു മുംബൈയിലെത്തുന്ന മെസിയും സംഘവും വാങ്കഡെ സ്‌റ്റേഡിയത്തില്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാസ്‌റ്റര്‍ ക്ലാസും പെനാല്‍റ്റി ഷൂട്ടൗട്ടും ചാരിറ്റി ഫാഷന്‍ ഷോയുമാണു വാങ്കഡെ സ്‌റ്റേഡിയത്തിലെ പ്രധാന പരിപാടികള്‍. ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ മെസിയെ കാണാനെത്തും. നാളെയാണു മെസിയുടെ പര്യടനം അവസാനിക്കുക. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തിലെത്തുന്ന മെസിയും സംഘവും പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്‌ച നടത്തും. 2011 ലാണ് മെസി ആദ്യം ഇന്ത്യയിലെത്തിയത്. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വെനസ്വേലയുമായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ നയിച്ചത് മെസിയായിരുന്നു.