-->
നവമാധ്യങ്ങളിലൂടെ താരങ്ങളുടെ അഭിമുഖങ്ങള്‍ എത്തിത്തുടങ്ങിയ ശേഷമാണ് സിനിമകളെപ്പോലെ തന്നെ ട്രെന്‍ഡിംഗായി അഭിമുഖങ്ങള്‍ മാറിത്തുടങ്ങിയത്. അടുത്തകാലത്തായി ഓരോ സിനിമകളുടെയും പ്രൊമോഷനു വേണ്ടി പ്രധാന താരങ്ങളും സിനിമയിലെ അണിയറപ്രവര്‍ത്തകരും ആരാധകരുമായി സംവദിക്കുന്നത് ഇത്തരം വീഡിയോ അഭിമുഖങ്ങളിലൂടെയാണ്. പരമാവധി ആളുകളിലേക്ക് തങ്ങളുടെ സിനിമകളെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഏറെ സഹായിക്കാറുണ്ട്.
എന്നാല്‍ ആദ്യകാലങ്ങളില്‍ കണ്ടുകൊണ്ടിരുന്ന അഭിമുഖങ്ങള്‍ ഒരാള്‍ ചോദിക്കുന്നു മറ്റൊരാള്‍ ഉത്തരം പറയുന്നതുമായിരുന്നു. പലപ്പോഴും സീരിയസ്സായി മാത്രമേ താരങ്ങളേ ആരാധകര്‍ അതില്‍ കണ്ടിരുന്നുള്ളൂ. ഏറിയപങ്കും സീരിയസ്നെസ്സിന് ആയിരുന്നു മുൻതൂക്കം. ആ ട്രെൻഡ് മുഴുവന്‍ മാറ്റി മറിച്ചത് ധ്യാൻ ശ്രീനിവാസനാണ്. തഗ്ഗുകളും കൗണ്ടറുകളും സാധാരണമായ സംസാരവുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ താരത്തിന്റെ സിനിമകളേക്കാള്‍ ഹിറ്റുകളായി മാറി.
ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ പ്രൊമോഷന്‍ അഭിമുഖങ്ങള്‍ താരങ്ങള്‍ ഏറെ രസകരമാക്കുന്നത് എന്നു പറയുകയാണ് നിഖില വിമല്‍. ഗുരുവായൂമ്പലനടയില്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ അഭിമുഖങ്ങളിലുള്ള പൃഥ്വിരാജിന്റെ നര്‍മ്മരസം കലര്‍ന്ന പെരുമാറ്റത്തിന് പിന്നിലെ സത്യാവസ്ഥയാണ് നിഖില പറയുന്നത്. അഭിമുഖങ്ങളില്‍ എങ്ങനെ ബിഹേവ് ചെയ്യണമെന്ന് പിആര്‍ ടീം നിര്‍ദ്ദേശിക്കാറുണ്ടെന്നും ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പ്രൊമോഷനിലെ പൃഥ്വിരാജിനെ അതിനു മുമ്പോ ശേഷമോ കണ്ടിട്ടുണ്ടാവില്ലെന്നുമാണ് താരം പറയുന്നത്.
‘‘കുറെ പേര്‍ക്ക് ഞാനിങ്ങനെ സംസാരിക്കുന്നത് ഇഷ്ടമാണ്. കുറച്ചു ആളുകള്‍ക്ക് അത് ജെനുവിനായി ഫീല്‍ ചെയ്യും. മറ്റു ചിലരത് ഫേക്കാണെന്ന് പറയും. ആദ്യം ഞാന്‍ മറുപടി പറയുമ്പോഴത് തഗ്ഗായിരുന്നു, പിന്നീടത് തറുതലയിലേക്ക് മാറി. ആളുകള്‍ക്ക് ഒരു പോയിന്റു വരെയിത് ഇഷ്ടമാകും, അപ്പോഴതിന് പോസിറ്റീവായ പേരുകള്‍ നല്‍കും, മടുക്കുമ്പോള്‍ നെഗറ്റീവാക്കും, അത്രേയുള്ളൂ.
പിന്നെ അഭിമുഖങ്ങളില്‍ പ്രേക്ഷകരത് പ്രതീക്ഷിക്കാന്‍ തുടങ്ങി. ചില അഭിമുഖങ്ങള്‍ക്ക് ചില പാറ്റേണുകളുണ്ട്. ഗുരുവായൂരമ്പലനടയിലിന്റെ സമയത്താണെങ്കില്‍ നമുക്ക് തന്നിരിക്കുന്ന നിര്‍ദ്ദേശം തന്നെ ഒരു ഫണ്‍ ഇന്റര്‍വ്യൂ ആയിരിക്കണം എന്നതാണ്. തീർച്ചയായും പിആറിന്റെ സൈഡില്‍ നിന്നുള്ള പ്ലാനിംഗ് ഉണ്ടാകും. അഭിമുഖങ്ങളില്‍ എങ്ങനെയിരിക്കണം എന്നതവര്‍ നിര്‍ദ്ദേശിക്കും. അവരുടെ നിർദ്ദേശപ്രകാരമാണ് ഗുരുവായൂർ അമ്പലനടയിലെ പ്രൊമോഷന്‍ അഭിമുഖങ്ങള്‍ അത്തരത്തില്‍ ഫണ്‍മൂഡിലാക്കിയത്. അതില്‍ കണ്ടപോലെയുള്ള ഒരു രാജുവേട്ടനെ നിങ്ങള്‍ അതിനുമുമ്പോ അതിനുശേഷമോ കണ്ടിട്ടുണ്ടാകില്ല. അതൊരു ഫണ്‍ മൂഡിലാകണമെന്ന് പിആര്‍ പറഞ്ഞിരുന്നു.
ബേസിക്കലി ഇതിനൊക്കെ പ്രധാനമായും കാരണം ധ്യാൻ ചേട്ടനാണ്. പുള്ളിയുടെ ഇന്റർവ്യൂസിന് ഒക്കെ വ്യൂസ് കൂടുതലായിരുന്നു. അതിനാല്‍ അത്തരത്തില്‍ ഫണ്‍ മൂഡിലുള്ള ഇന്റർവ്യൂസ് ആക്കണമെന്ന് ഞങ്ങള്‍ക്ക് നിർദ്ദേശം ഉണ്ടായിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു കോമഡി സിനിമയാണ്. എന്റര്‍ടെയ്ന്‍മെന്റ് സ്പേസില്‍ അതിനെ പ്ലേയ്സ് ചെയ്യണമെന്നുള്ളതു കൊണ്ട് അങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു. കൗണ്ടറുകള്‍ പറയുക, തമാശകള്‍ ഉണ്ടാക്കുക പറയുക എന്നിവയൊക്കെ അതില്‍ കൊണ്ടുവന്നു...’’ നിഖില വിമല്‍ പറയുന്നു.
‘അഹങ്കാരിയാണ് ആരോടും മിണ്ടില്ല ചിരിക്കില്ല...’ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്ന പൃഥ്വിരാജിന്റെ മറ്റൊരു വേഷവും ഭാവവുമാണ് ഗുരുവായൂർ അമ്പലനടയിലെ സിനിമയുടെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ പ്രേക്ഷകര്‍ കണ്ടത്. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ചിരുന്ന പൃഥ്വിയുടെ നര്‍മ്മരസം കലര്‍ന്ന ഭാവവും പൊട്ടിച്ചിരികളും തഗ്ഗുകളും കൗണ്ടറുകളുമൊക്കെ പ്രേക്ഷകര്‍ ആ സമയത്തെ അഭിമുഖങ്ങളില്‍ കണ്ടിരുന്നു.