-->
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസിലെ അതിവേഗ കോടതി ഇന്ന് പരിഗണിക്കും. ഉച്ച കഴിഞ്ഞ് 2.45 ന് കേസ് പരിഗണിക്കുമെന്നാണ് വിവരം. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്.
ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയിരിക്കുകയാണ്. ആദ്യ ബലാത്സംഗ കേസിൽ മാത്രമാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാമത്തെ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല. രണ്ടാം കേസിൽ അറസ്റ്റിനായുള്ള നീക്കം പൊലീസ് നടത്തുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകിയിരിക്കുന്നത്.
ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുൽ ഹര്‍ജി നൽകിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇത് പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുൽ ഹര്‍ജിയിൽ ആരോപിക്കുന്നു. ആണോ പെണ്ണോ എന്ന കാര്യത്തിലും സംശയമുണ്ട്. മാത്രമല്ല , തനിക്കെതിരെ രാഷ്ട്രീയ നീക്കമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും രാഹുൽ വ്യക്തമാക്കി.