-->
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും 21,065 സ്ഥാനാര്‍ഥികളാണ് എന്‍.ഡി.എയുടേയും എന്‍.ഡി.എ പിന്തുണയോടെയും മത്സരരംഗത്തുള്ളതെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. 19, 871 സ്ഥാനാര്‍ഥികളാണ് താമര ചിഹ്‌നത്തില്‍ മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത് ബി.ജെ.പിയാണ്. അതേസമയം സിപിഐഎം 14,802 പേരും കോണ്‍ഗ്രസ് 17,497 പേരെയുമാണ് മത്സരിപ്പിക്കുന്നത്.
നഗരസഭകളില്‍ 99 ശതമാനം സീറ്റുകളിലും ബ്ലോക്കില്‍ 93 ശതമാനം സീറ്റുകളിലും ബി.ജെ.പി- എന്‍.ഡി.എ. സഖ്യം മത്സരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിലും സി.പി.എമ്മിലും വിമതശല്യം രൂക്ഷമാണ്. തിരുവനന്തപുരത്ത് തന്നെ ഏഴു വിമത സ്ഥാനാര്‍ഥികളാണ് സി.പി.എമ്മിലുള്ളത്. കോണ്‍ഗ്രസില്‍ അഞ്ചു വിമതര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നു. എന്നാല്‍ എന്‍.ഡി.എ. ഒരു അച്ചടക്കമുള്ള മുന്നണിയെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും സുരേഷ് പറഞ്ഞു.
സത്രീ സുരക്ഷാഫോമുകളുടെയും ക്ഷേമ പെന്‍ഷന്റേയും പേരില്‍ ഭരണസംവിധാനമുപയോഗിച്ച് സി.പി.എം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാനാര്‍ഥിയോടൊപ്പം സി.പി.എമ്മിന്റെ നേതാക്കന്മാര്‍ വീടുകള്‍ തോറും കയറിയാണ് ഫോമുകള്‍ വിതരണം ചെയ്യുന്നത്. ഇതു തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണം.രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിനെ വിവസ്ത്രയാക്കി നിര്‍ത്തിയിരിക്കുകയാണെന്നും രാഹുലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കണമെന്നും സുരേഷ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി മുതല്‍ കെപി.സി.സി. നേതാക്കന്മാര്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍പില്‍നിന്ന് വിറയ്ക്കുകയാണ്. അതിനെതിരേ പ്രതികരിക്കാനുള്ള ശേഷിപോലും കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും ഇല്ലാതെ പോയത് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭയക്കുന്നത് കൊണ്ടാണ്. അയാളെ ഇങ്ങനെ അഴിച്ചുവിടാന്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ഒരു ഗൂഢാലോചന ഉണ്ടോന്നെുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.