-->
പാലക്കാട്: നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി പിന്നിട്ടപ്പോൾ മണ്ണൂരിലുൾപ്പെടെ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നു. . ചിറ്റൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും പത്രിക നൽകിയിരുന്നെങ്കിലും സമവായചർച്ചകളെത്തുടർന്ന് പിൻവലിച്ചു .
മണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച്, 11 വാർഡുകളിൽ പാർട്ടിചിഹ്നത്തിലാണ് സിപിഐ സ്ഥാനാർഥികൾ മത്സരിക്കുക. 12-ാം വാർഡിൽ സ്വതന്ത്രചിഹ്നത്തിലും മത്സരിക്കും. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും സിപിഐ ഇവിടെ തനിച്ച് മത്സരിച്ചിരുന്നു. ആലത്തൂർ താലൂക്ക് മേലാർകോട് പഞ്ചായത്തിലെ 18-ാം വാർഡ് കാത്താംപൊറ്റയിൽ സിപിഐ സ്ഥാനാർഥി എസ്. ഷൗക്കത്തലി മത്സരിക്കും. ഇവിടെ സിപിഎം ചിറ്റിലഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. ജ്യോതികൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി.
12-ാം വാർഡിൽ മുൻ കോൺഗ്രസ് അംഗം ആർ. ഷൈജുവിന് സിപിഐ പിന്തുണ നൽകുന്നുണ്ട്. നല്ലേപ്പിള്ളി പഞ്ചായത്തിലെ ഒരു വാർഡിലും ചിറ്റൂർ ബ്ലോക്ക്പഞ്ചായത്തിലെ രണ്ടു ഡിവിഷുകളിലേക്കും സിപിഐ സ്ഥാനാർഥികളുണ്ട്. കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിട്ടുവന്ന പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ യുഡിഎഫുമായി ചേർന്നാണ് മത്സരിക്കുന്നത്.
ആനക്കര പഞ്ചായത്തിൽ 13-ാം വാർഡിൽ ശാന്ത ചോലയിൽ, 14-ൽ എം. ഷീബ എന്നിവർ മുന്നണിക്ക് പുറത്ത് പാർട്ടിചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. മൂന്ന് വാർഡുകളിൽ സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചാലിശ്ശേരി പത്താം വാർഡിൽ സിപിഐ തനിച്ചാണ് മത്സരിക്കുന്നത്. നാഗലശ്ശേരി 18 -ാംവാർഡിൽ സരിത, 14-ാം വാർഡിൽ കെ.ഡി. സുജിത് എന്നിവരാണ് രംഗത്തുള്ളത്.