-->
കുട്ടനാട്: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ(32) കൊലപ്പെടുത്തിയകേസില്‍ മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷാണ്(37) ഒന്നാം പ്രതി. പ്രബീഷും പെണ്‍സുഹൃത്ത് രജനിയും കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തിയിരുന്നു. കൈനകരി സ്വദേശി 38കാരി രജനിയാണ് രണ്ടാം പ്രതി.
ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. അനിതയെ പ്രബീഷും രജനിയും ചേര്‍ന്ന് കായലില്‍ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികള്‍ കായലില്‍ തള്ളിയത്. വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു.
അനിത ഗര്‍ഭിണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാലക്കാട് ആലത്തൂരിലെ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്ന അനിതയെ 2021 ജൂലായ് ഒമ്പതാം തീയതി ആലപ്പുഴയിലേക്ക് പ്രതികള്‍ വിളിച്ചുവരുത്തി. കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനി കൈനകരയിലെ വീട്ടിലെത്തിച്ചു. അനിതയെ പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ അനിതയുടെ വായും മൂക്കും രജനി അമര്‍ത്തിപ്പിടിച്ചു. ഇതിനിടെ അനിത ബോധരഹിതയായി.
മരിച്ചെന്ന് കരുതി ഇരുവരും ചേര്‍ന്ന് അനിതയെ പൂക്കൈത ആറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് കേസ് പുറംലോകമറിഞ്ഞത്. മയക്കുമരുന്നു കേസില്‍ ഒഡിഷയിലെ ജയിലില്‍ കഴിയുന്ന രജനിയെ വിധി പറയാനായി നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.