-->
പാകിസ്ഥാനില്‍ ഗുരു നാനക് ദേവിന്‍റെ പ്രകാശ് പർവ് ആഘോഷിക്കാൻ സന്ദർശിച്ച തീർത്ഥാടകരുടെ സംഘത്തിൽ നിന്ന് കാണാതായ ഇന്ത്യൻ സിഖ് വനിത ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാന്‍ പൗരനെ വിവാഹം കഴിച്ചതായി രേഖകൾ. പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 52 വയസുള്ള സരബ്ജിത് കൗറിനെ കുറിച്ചാണ് നിര്‍ണായക വിവരങ്ങൾ പുറത്ത് വന്നത്.
നവംബർ നാലിനാണ് മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് സുഗമമാക്കുന്ന ഉഭയകക്ഷി കരാറിന്‍റെ ഭാഗമായി വാഗാ-അട്ടാരി അതിർത്തി കടന്ന് തീർത്ഥാടക സംഘം പാകിസ്ഥാനിൽ പ്രവേശിച്ചത്. ഈ വർഷത്തെ പ്രകാശ് പർവ് ഗുരു നാനക് ദേവിന്‍റെ 555-ാമത് ജന്മവാർഷികമായിരുന്നു. ഏകദേശം 10 ദിവസത്തോളം പാകിസ്ഥാനിൽ ചിലവഴിച്ച ശേഷം 1,992 സിഖ് തീർത്ഥാടകരുടെ സംഘം നവംബർ 13ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. എന്നാൽ ഈ സംഘത്തിൽ സരബ്ജിത് കൗർ മാത്രം ഉണ്ടായിരുന്നില്ല.
ഇപ്പോൾ പുറത്തുവന്ന 'നിക്കാനാമ'എന്ന ഉറുദു രേഖയിൽ നാസിർ ഹുസൈനെ കൗർ വിവാഹം കഴിച്ചതായി പറയുന്നു. വിവാഹത്തിന് മുമ്പ് അവർ ഇസ്ലാം മതം സ്വീകരിക്കുകയും പേര് നൂർ എന്ന് മാറ്റുകയും ചെയ്തു എന്നും സ്ഥിരീകരിക്കാൻ കഴിയാത്ത ഈ രേഖയിൽ പറയുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.