-->
തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഐഎം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഇത്തവണയും സരിന് അവസരം ലഭിക്കുമെന്ന് കുരതിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.
പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുൻപേ പാലക്കാട് ചുവരെഴുത്തും പ്രചാരണവും ശോഭാ സുരേന്ദ്രൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവന്റെ അസാന്നിധ്യം പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന സൂചന നൽകിയെങ്കിലും എല്ലാം നല്ല രീതിയിലാണെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്. ശോഭ പങ്കെടുത്ത ക്ഷേത്ര ദർശനത്തിലും ചുവരെഴുത്ത് ഉദ്ഘാടനത്തിലും പ്രശാന്ത് ശിവൻ എത്തിയില്ല. പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചിരുന്ന പ്രശാന്തിനെ വെട്ടിയാണ് ശോഭയെ കൊണ്ടുവന്നതെന്നതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന. പകരമായി നൽകുമെന്ന് കരുതിയ നെന്മാറ സീറ്റ് ബിഡിജെഎസ് വിട്ടുനൽകിയിട്ടില്ല