-->
ന്യൂഡല്‍ഹി: ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട സ്‌ഫോടത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്. ജമ്മു കശ്മീരിലെ വസതിയില്‍ നിന്ന് ഉമര്‍ മുഹമ്മദിന്റെ അമ്മയേയും സഹോദരങ്ങളേയും അടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഉമറിന്റെ സഹോദങ്ങളായ ആഷിഖ് അഹമ്മദ്, സഹൂര്‍ അഹമ്മദ്, മാതാവ് ഷമീമ ബാനോ, പ്ലംബറായി ജോലി നോക്കുന്ന ആമിര്‍ റാഷിദ് മിര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉമര്‍ റാഷിദ് മിര്‍, ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായ താരിഖ് മാലിക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അവസാന മൂന്ന് പേര്‍ക്ക് ഉമറുമായുള്ള ബന്ധം വ്യക്തമല്ല. സ്‌ഫോടനം നടന്ന കാറില്‍ ഇയാളായിരുന്നു എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കാറില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കണം. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ടവരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.