-->
മത്സ്യബന്ധനതൊഴിലാളികളുടെ ഹൃദയകഥ പറഞ്ഞ് പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘അമരം’. ബാലതാരമായി ബിഗ് സ്ക്രീനിലേക്കെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന് മമ്മൂട്ടി നായകനായ അമരത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാതു. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഒരു അച്ഛന്‍ മകള്‍ ബന്ധമാണ് ‘അമര’ത്തിലൂടെ മമ്മൂട്ടിയും മാതുവും പ്രേക്ഷകരിലേക്കെത്തിച്ചത്.
പ്രേക്ഷകരുടെ ഹൃദയം തൊട്ട് മുത്തും അച്ചുട്ടിയുമായി മാതുവും മമ്മൂട്ടിയും ജീവിച്ച ആ സിനിമയ്ക്ക് 35 വയസ്സു തികയുമ്പോള്‍ 4 കെ ദൃശ്യമികവോടെ റി റിലീസ് ചെയ്ത് വീണ്ടും ‘അമരം’ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മമ്മൂട്ടിയും മാതുവും മുരളിയും അശോകനും മാതുവുമൊക്കെ മത്സരിച്ചഭിനയിച്ച അമരം 4 കെ മികവില്‍ നവംബർ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
വളരെക്കാലമായി സിനിമ ഉപേക്ഷിച്ച മാതു ഇപ്പോള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. കുടുംബിനിയായി ഒതുങ്ങിയ താരം ന്യൂയോര്‍ക്കില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ്. മാസ്റ്റേഴ്സ് ചെയ്യുന്ന താരം അവിടെ അക്കൗണ്ടന്റായി ജോലി ചെയ്യുന്നുമുണ്ട്.
ഇപ്പോഴിതാ അമരം ഓർമകള്‍ പങ്കിടുകയാണ് മാതു. കുട്ടേട്ടൻ എന്ന ചിത്രത്തില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നതിനാല്‍ അമരം ചെയ്തപ്പോള്‍ കുറച്ചൂടെ കംഫർട്ടബിളായിരുന്നെന്നും തന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് മമ്മൂക്ക നോക്കിയതെന്നും പറയുകയാണ് മാതു.
‘‘കന്നടയില്‍ ബാല താരമായിട്ടായിരുന്നു എന്റെ തുടക്കം. അതിലെ അഭിനയത്തിന് എനിക്ക് അവാർഡ് കിട്ടിയിരുന്നു. തമിഴില്‍ ആയിരുന്നു വളർന്നപ്പോള്‍ പിന്നീട് ഇൻട്രൊഡ്യൂസ് ആയത്. തമിഴ്, തെലുഗു, കന്നഡ ഒക്കെ കഴിഞ്ഞിട്ട് അവസാനം ആണ് മലയാളത്തില്‍ എത്തുന്നത്.
അമരത്തിലെ മകളുടെ റോളിലേക്ക് വിളി വന്നപ്പോള്‍ ഏത് റോളിലേക്ക് ആണെന്ന് കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു. മകളുടെ റോള്‍ അത്രയും ഇമ്പോർട്ടന്റ് ആയിരുന്നു. കുട്ടേട്ടൻ എന്ന ചിത്രത്തില്‍ മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിച്ചിരുന്നു. ആ സിനിമയുടെ സമയത്തു തന്നെ അദ്ദേഹവുമായി ഫ്രണ്ട്ലിയായിരുന്നു. അമരം ചെയ്തപ്പോള്‍ കുറച്ചൂടെ കംഫർട്ടബിളായിരുന്നു. അതുകൊണ്ട് മകളായി അഭിനയിക്കാൻ എത്തുമ്പോള്‍ അദ്ദേഹം നന്നായി ഹെല്‍പ്പ് ചെയ്തു.
പരസ്പരം അറിയുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഭയങ്കര കംഫർട്ട് ആയ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് അദ്ദേഹം നോക്കിയത്. എഴുന്നേറ്റൊക്കെ നിന്നാല്‍ ഇരിക്ക് കുട്ടി എന്നൊക്കെ പറയും. ആ സിനിമ ഇപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ല. ഇപ്പോഴും എന്നെ കാണുമ്പോള്‍ ആരെങ്കിലും സംസാരിച്ചാല്‍ ആദ്യം ഈ സിനിമയെ കുറിച്ചാണ് പറയുന്നത്.
നെടുമുടി വേണു സാര്‍ ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലാണ് ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്ന എനിക്ക് ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് നെടുമുടി വേണു സാറാണ്. മാധവി എന്ന പേരു മാറ്റി മാതു എന്ന പേരു നല്‍കിയതും സാറാണ്. ആ സമയത്ത് മാധവി എക്റ്റാബ്ലിഷ് ആയ ഒരു ആർട്ടിസ്റ്റ് ആയിരുന്നു. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരും മാതു എന്നായിരുന്നു. അമരം സിനിമ ഞാൻ തീയറ്ററില്‍ കണ്ടിട്ടില്ല. ഞാൻ ആ സമയത്ത് ചെന്നൈ ആയിരുന്നു. സിനിമ റിലീസ് ആയത് അറിഞ്ഞിരുന്നു. ഇത്രയും സക്സസ് ആയിരിക്കും എന്നൊന്നും അറിഞ്ഞില്ല.
ചിത്രയും ചെന്നൈയില്‍ ആയിരുന്നു. കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. അത് കഴിഞ്ഞ് പിന്നീടൊരു ഷൂട്ടിന് കേരളത്തില്‍ എത്തിയപ്പോള്‍ അവിടെ എല്ലാ ആള്‍ക്കാരും എന്നെ നോക്കി മുത്തേ മുത്തേ എന്നു വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ആ സിനിമ സൂപ്പർഹിറ്റ് ആയി എന്ന് അറിഞ്ഞത്.
ആ സിനിമയിലെ എന്റെ ആദ്യ സീൻ അശോകന്റെ കൂടെ ആയിരുന്നു. അശോകൻ പിണങ്ങി ഇരിക്കുന്നത് ആയിരുന്നു സീൻ. ഏറ്റവും ബുദ്ധിമുട്ട് തോന്നിയ സീൻ അവസാനം അച്ഛന്റെ കാലില്‍ വീണു മാപ്പ് ഒക്കെ പറയുന്ന സീനാണ്. ഞാനിപ്പോള്‍ ഇവിടെ ന്യൂയോർക്കില്‍ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുവാണ്. മാസ്റ്റേഴ്സ് പഠിക്കുന്നുമുണ്ട്...’’ മാതു പറഞ്ഞു. ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാതു തന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
ബാലതാരമായിട്ടാണ് മാതുവിന്റെ തുടക്കം. തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചതിനു ശേഷമാണ് മാതു മലയാളത്തിലേക്ക് എത്തിയത്. മാധവി എന്നാണ് യഥാർത്ഥ പേര്. പക്ഷേ, അന്ന് നടി മാധവി തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ സിനിമയ്ക്ക് വേണ്ടി പേരു മാറ്റുകയായിരുന്നു.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതൻ ഒരുക്കിയ ക്ലാസിക് ചിത്രമാണ് അമരം. മധു അമ്പാട്ട് ആയിരുന്നു ഛായാഗ്രഹണം നിർവ്വഹിച്ചത്. ചിത്രത്തിന്റെ നിർമാതാവ് ബാബു തിരുവല്ലയായിരുന്നു. കൈതപ്രം രചിച്ച ഗാനങ്ങള്‍ക്ക് രവീന്ദ്രൻ മാഷും ജോണ്‍സണും കൂടിയാണ് സംഗീതമൊരുക്കിയത്.