-->
പാറ്റ്‌ന: ഇന്ത്യയാകെ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പില്‍ ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ വിജയം അവകാശപ്പെട്ട് ആത്മവിശ്വാസത്തോടെ മുന്നണികള്‍. പോളിംഗ് ശതമാനം എന്‍ഡിഎയ്ക്കും മഹാഗത്ബന്ധനും വിജയ പ്രതീക്ഷയിലാണ്.ബിജെപി, ആര്‍ജെഡി, കോണ്‍ഗ്രസ്, ജന്‍ സുരാജ് എന്നിവര്‍ തങ്ങളുടെ വിജയത്തിന്റെ സൂചനയാണെന്ന് അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങളിലായി വ്യാഴാഴ്ച 3.75 കോടി വോട്ടര്‍മാരില്‍ ഏകദേശം 65 ശതമാനം പേര്‍ വോട്ട് ചെയ്തതോടെ ബീഹാര്‍ തങ്ങളുടെ 'എക്കാലത്തെയും ഉയര്‍ന്ന' വോട്ടര്‍ പോളിംഗ് രേഖപ്പെടുത്തി. ചരിത്രപരമായ പങ്കാളിത്തം തങ്ങള്‍ക്ക് അനുകൂലമായി വര്‍ദ്ധിച്ചുവരുന്ന പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഓരോരുത്തരും വാദിക്കുന്നത്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പോളിംഗ് 64.66 ശതമാനമായിരുന്നു. ഇതാകട്ടെ ബീഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗായിരുന്നു. ബീഹാറിന്റെ 1951 മുതലുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ എണ്ണമായിരുന്നു ഇത്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച്, ബിജെപി, ആര്‍ജെഡി, കോണ്‍ഗ്രസ്, ജന്‍ സുരാജ് എന്നിവര്‍ അവകാശപ്പെട്ടത് അത് അവരുടെ വിജയങ്ങളുടെ സൂചനയാണെന്നാണ്.
ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതേസമയം പോളിംഗ് കൂടുന്നത് സാധാരണഗതിയില്‍ പലപ്പോഴും ഭരണവിരുദ്ധ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് കഴിഞ്ഞകാല അനുഭവങ്ങളില്‍ ചിലത് സൂചിപ്പിക്കുന്നത്. 2023 ല്‍ വോട്ടെടുപ്പ് നടന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും പോളിംഗ് കൂടിയപ്പോള്‍ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു, വോട്ടര്‍മാര്‍ പ്രതിപക്ഷത്തെ തിരഞ്ഞെടുത്തു. അതേസമയം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇത് മറിച്ചായി.
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും, ഭരണപക്ഷ അനുകൂല വിധികള്‍ പുറത്തുവന്നതിനൊപ്പം പോളിംഗ് ശതമാനത്തിലും വര്‍ധനവുണ്ടായി. അടുത്തിടെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍, കുറഞ്ഞ പോളിംഗ് ശതമാനം ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് പ്രശ്നമുണ്ടാക്കി. 2015 ലും 2020 ലും ഡല്‍ഹി ആം ആദ്മിക്ക് വോട്ട് ചെയ്തപ്പോള്‍, ഉയര്‍ന്ന പോളിംഗ് ശതമാനം ഉണ്ടായിരുന്നു. നവംബര്‍ 11 ന് നടക്കുന്ന രണ്ടാം ഘട്ടത്തിലെ വോട്ടിംഗ് കൂടി കഴിഞ്ഞ ശേഷം നവംബര്‍ 14 ന് വോട്ടെണ്ണല്‍ നടക്കുക.