-->
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് സർക്കാറിൻറെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഒടുവിൽ സിപിഎം എത്തിയത്. പിണറായി 9 വർഷത്തിനിടെ ആദ്യമായാണ് സിപിഐക്ക് മുന്നിൽ കീഴടങ്ങിയത്.
രാജയും ബിനോയിയും രാജനും പ്രസാജും അനിലും ചിഞ്ചുറാണിയും മുതൽ എവൈഎഫ്-എഐഎസ്എഫ് നേതാക്കൾ വരെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി അണിനിരന്ന് പിഎം ശ്രീയിൽ പിണറായിയെ തിരുത്തിച്ചു. രണ്ട് തവണ കാബിനറ്റിൽ ചർച്ച ചെയ്ത് മാറ്റിവെച്ച പദ്ധതിയിൽ ഒരു ചർച്ചയും കൂടാതെ ഒപ്പിട്ടതാണ് സിപിഐയെ മുറിവേല്പിച്ചത്.
മുന്നണി മര്യാദയുടെയും റൂൾസ് ഓഫ് ബിസിനസിനറെയും ലംഘനത്തിനപ്പുറം ആർഎസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം. ദേശീയതലത്തിൽ ഇടത് പാർട്ടികൾ ഒരുമിച്ച് എതിർത്ത വിവാദപദ്ധതിയിൽ രഹസ്യമായി സിപിഎം കീഴടങ്ങിയത് സഹിക്കാവുന്നതിലപ്പുറമായി സിപിഐക്ക്. ഭരണം പ്രശ്നമല്ലെന്ന നിലയിലേക്ക് കടുപ്പിക്കാൻ കാരണം ഇതാണ്.