-->
കേരളത്തെ പിടിച്ചുലച്ച പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതാണ്. സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ഹിജാബ് ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. വിവാദത്തിന് പിന്നാലെ സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് സ്കൂൾ തുറന്നെങ്കിലും ഹിജാബ് ധരിക്കണമെന്ന് ആവശ്യവുമായി മുന്നോട്ടുവന്ന വിദ്യാർഥിനി അവധിയിലായിരുന്നു. പക്ഷേ പിന്നീട് ആ കുട്ടി അതേ സ്കൂളിലേക്ക് പോകില്ലെന്ന് പിതാവ് അറിയിച്ചു.
ഇപ്പോഴിതാ അന്തസ് ഉയർത്തിപ്പിടിച്ചു തന്നെ മക്കള്‍ പുതിയ സ്‌കൂളിലേക്ക് പോകുകയാണെന്ന് കുറിക്കുകയാണ് ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് നൈന. അവളുടെ തലയിലെ മുക്കാല്‍ മീറ്റർ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നതെന്നും പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അനസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘‘പ്രിയപെട്ടവരെ,
മക്കള്‍ ഇന്ന് പുതിയ സ്കൂളിലേക്ക്...അവരുടെ ഡിഗ്നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാല്‍ മീറ്റർ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്...
പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവൻ പേർക്കും പ്രാർത്ഥനാ മനസ്സോടെ, നന്ദിയോടെ...വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ...’’ എന്നാണ് അനസ് കുറിച്ചിരിക്കുന്നത്. അനസിന്റെ കുറിപ്പിന്റെ താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
കുട്ടിയെ ഇനി അതേ സ്‌കൂളിലേക്ക് വിടില്ലെന്ന് പിതാവ് അനസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പറഞ്ഞത്. അതോടെ വിഷയം കോടതിയിലെത്തുകയും ചെയ്തു.
‘‘മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ ഞാന്‍ പരാതി നല്‍കുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല...’’ എന്നായിരുന്നു പിതാവ് അനസ് പറഞ്ഞത്.
മക്കള്‍ പുതിയ സ്കൂളിലേക്ക്, അവരുടെ ഡിഗ്നിറ്റി ഉയര്‍ത്തിപ്പിടിച്ചു തന്നെ': ഫേസ്ബുക്ക് കുറിപ്പുമായി ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ പിതാവ്