-->
തമിഴ്നാട്തേനിയിൽ വീണ്ടും കഞ്ചാവ് വേട്ട. ബോഡിനായ്കക്കന്നൂരിൽ സ്ത്രീ ഉൾപ്പെടെ നാലു പേരെ 24 കിലോ കഞ്ചാവുമായിട്ടാണ്തമിഴ് നാട് പോലീസ് പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്നും തേനി ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നതായും ഇത് കേരളത്തിലേക്ക് കടത്തുന്നതിനൊപ്പം ചില്ലറ വിൽപ്പന നടത്തുന്നതായും തമിഴ്നാട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വ്യാപകമായ പരിശോധനയാണ് നടക്കുന്നത്.
ബോഡിനായ്ക്കന്നൂർ പൊലീസ് കാളിയമ്മൻ ക്ഷേത്രത്തിന് സമീപം പട്രേളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു സ്ത്രീയെ കണ്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്നു പേർ ഒപ്പമുണ്ടെന്ന് വിവരം ലഭിച്ചത്. ഇതനുസരിച്ച് സംഘത്തിലെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. മേൽമംഗളം സ്വദേശി തങ്കപാണ്ടി, ഉസിലംപെട്ടി സ്വദേശികളായ ഉഗ്രപാണ്ഡി, ഇന്ദ്രാണി, പെരിയകുളം സ്വദേശി അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 12 പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 24 കിലോ കഞ്ചാവും കണ്ടെത്തി. തേനിജില്ലയിൽ പല ഭാഗത്ത് ചില്ലറ വിൽപ്പനക്കായാണ് കഞ്ചാവ് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നത്.