-->
മോഹന്‍ലാല്‍- ശ്രീനിവാസന്‍ കോമ്പോയിലിറങ്ങിയ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികള്‍. എന്നാല്‍ ഇടയ്ക്ക് ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. പല അഭിമുഖങ്ങളിലും ശ്രീനിവാസന്‍ മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചിട്ടുണ്ട്, കുറ്റം പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനെക്കുറിച്ച് ഒരിക്കലും മോഹന്‍ലാല്‍ സംസാരിച്ചിട്ടില്ല, പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ശ്രീനിവാസൻ ഈ അടുത്ത് ഹൃദയപൂർവം സിനിമയുടെ ലൊക്കേഷനില്‍ എത്തി മോഹൻലാലിനോട് മാപ്പ് പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ വിമർശനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച ധ്യാൻ ‘ഹൃദയപൂർവം’ സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് ക്ഷമിക്കണമെന്ന് മോഹൻലാലിനോട് അച്ഛൻ പറഞ്ഞുവെന്നും തുറന്നു പറഞ്ഞു.
അന്ന് താൻ പറഞ്ഞതില്‍ ലാലിന് വിഷമം ഉണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ശ്രീനിവാസൻ പറഞ്ഞപ്പോള്‍ താൻ അതൊക്കെ വിടെടോ എന്നൊരു പുഞ്ചിരിയോടെയാണ് മോഹൻലാല്‍ മറുപടി നല്‍കിയതെന്ന് ധ്യാൻ പറഞ്ഞു. മോഹൻലാല്‍ എന്ന നടനെപ്പോലെയാകാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ പോലൊരു മനുഷ്യനാകാൻ ശ്രമിക്കണമെന്നും മോഹൻലാല്‍ എന്ന മനുഷ്യൻ എന്തുകൊണ്ട് സെലിബ്രേറ്റ് ചെയ്യപ്പെടുന്നില്ല എന്ന് താൻ ആലോചിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു.
‘‘മോഹൻലാല്‍ എന്ന നടനെപ്പോലെ നമുക്ക് ഒരിക്കലും ആകാൻ കഴിയില്ല. എന്നാല്‍, ഒന്ന് ശ്രമിച്ചാല്‍ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനാകാൻ സാധിച്ചേക്കാം. നടനെന്നതിലുപരി എന്തുകൊണ്ട് മോഹൻലാല്‍ എന്ന മനുഷ്യനെ ആളുകള്‍ ആഘോഷിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഒരു ഇന്‍റർവ്യുവില്‍ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകള്‍ ഒക്കെ പറഞ്ഞപ്പോഴും, ഞാൻ എന്റെ വേറൊരു അഭിമുഖത്തില്‍ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു. അത്തരത്തില്‍ ഒരുപാട് കുത്തുവാക്കുകള്‍ അദ്ദേഹം കേട്ടിട്ടുണ്ട്.
കുറച്ച് ദിവസം മുൻപ് ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മോഹൻലാല്‍ നേടിയതിന് നമ്മള്‍ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മള്‍ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷേ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും.
‘ഹൃദയപൂർവ്വം‘ സെറ്റിൽ വച്ച് ഒരുപാട് നാളുകൾക്ക് ശേഷം അച്ഛൻ മോഹൻലാലിനെ കണ്ടപ്പോൾ, അച്ഛൻ ‘ഞാൻ പറഞ്ഞതിന് ഒക്കെ മാപ്പ്’ എന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചെറു ചിരിയോടെ പറഞ്ഞത്, ‘താൻ അത് വിടടോ അതൊന്നും സാരമില്ല...’ എന്ന് മാത്രമാണ്.
അതാണ് ആ മനുഷ്യന്റെ വലിപ്പം. അത് പോലെ പറയാൻ മോഹൻലാലിനെ കൊണ്ട് മാത്രമെ പറ്റൂ. അതിന് മുൻപോ ശേഷമോ മോഹൻലാൽ എന്ന മനുഷ്യനെ അച്ഛൻ പലതവണ പ്രകോ പനപരമായ കാര്യങ്ങൾ പറയുമ്പോഴും അതിനൊന്നും എതിർക്കുകയോ മറുപടി പറയാനോ അദ്ദേഹം പോയിട്ടില്ല. മോഹൻലാലിലെ നടനെപ്പോലെയോ കലാകാരനെപ്പോലെയോ ഒന്നും ഒരിക്കലും നമുക്ക് ആവാൻ പറ്റില്ല. പക്ഷേ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെ ഒരു നല്ല മനുഷ്യൻ ആവാൻ പറ്റും.
അതൊക്കെ നമുക്ക് അദ്ഭുതമാണ്. എന്നെങ്കിലുമൊരിക്കല്‍ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയില്‍ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയൊരു ആഗഹമാണ്...’’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനിന്റെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുക്കുന്നത്. മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ഖത്തറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.