-->
70-ാമത് ഫിലിം ഫെയര്‍ അവാര്‍ഡ് നിശയും താരനിബിഡമായ സദസ്സും അവാര്‍ഡ് വാങ്ങാനെത്തിയ സെലിബ്രിറ്റികളുടെ സ്പീച്ചുമാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് അഭിഷേക് ബച്ചനാണ്. ഷൂജിത് സിർകാര്‍ ‘ഐ വാണ്ട് ടു ടോക്ക്‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് തന്റെ ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചത്. തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തിൽ ഒരു നാഴികക്കല്ല് പിന്നിട്ടത്.
ഇപ്പോഴിതാ പുരസ്കാരം സ്വീകരിച്ച ശേഷം അഭിഷേക് ബച്ചന്‍ പറഞ്ഞ വൈകാരിമായ സ്പീച്ചാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്വീകരിച്ച പ്രസംഗത്തിനിടെ ബച്ചൻ അത്യധികം വികാരഭരിതനായിട്ടാണ് സംസാരിച്ചത്. കുടുംബത്തിന് മുന്നിൽ അവാർഡ് ലഭിച്ചത് എത്ര അർത്ഥവത്താണെന്ന് പ്രകടിപ്പിച്ചുകൊണ്ട് തന്റെ നീണ്ട കരിയറിനെക്കുറിച്ച് താരം ഓർമ്മിച്ചു. ‘‘സിനിമാ മേഖലയിൽ 25 വർഷങ്ങൾ പിന്നിടുന്ന ഈ വർഷം, ഈ അവാർഡിനായി എത്ര തവണ പ്രസംഗം പരിശീലിച്ചിട്ടുണ്ടെന്ന് എനിക്ക് ഓർമ്മയില്ല. ഇതൊരു സ്വപ്നമായിരുന്നു, ഞാന്‍ വളരെ വികാരഭരിതനും വിനീതനുമാണ്.
എന്റെ കുടുംബത്തിന് മുന്നിൽ ഇത് ലഭിക്കുന്നത് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. നന്ദി പറയേണ്ട ഒരുപാട് ആളുകളുണ്ട്, കാര്‍ത്തിക് ഒരു മിനിറ്റ്... കാര്യങ്ങൾ ശരിയാകുന്നത് വരെ ഒരു മിനിറ്റ് കാത്തിരിക്കൂ. കാർത്തിക് വളരെ വികാരാധീനനായി, ഞാൻ വികാരാധീനനാകില്ലെന്ന് കരുതി എന്നെ സംസാരിക്കാൻ പ്രേരിപ്പിച്ചു....’’ അഭിഷേക് പറഞ്ഞു തുടങ്ങി.
സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും താരം നന്ദി പറഞ്ഞു. അരങ്ങേറ്റം മുതൽ തന്നെ പിന്തുണച്ചവരെ വരെ താരം പ്രത്യേകം പരാമർശിച്ചു. ചിത്രത്തിന്റെ ആഖ്യാനം സ്വന്തം ജീവിതവുമായി, പ്രത്യേകിച്ച് കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ പ്രതിധ്വനിക്കുന്നു എന്ന് ബച്ചൻ ഊന്നിപ്പറഞ്ഞു. ‘‘എന്നോടൊപ്പം പ്രവർത്തിച്ച, എന്നിൽ വിശ്വസിച്ച, കഴിഞ്ഞ 25 വർഷമായി എനിക്ക് അവസരങ്ങൾ നൽകിയ എല്ലാ സംവിധായകർക്കും നിർമ്മാതാക്കൾക്കും, ഇത് എളുപ്പമായിരുന്നില്ല, പക്ഷേ അത് തീർച്ചയായും വിലമതിക്കുന്നതായിരുന്നു. ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും, എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ അനുവദിച്ചതിന് നന്ദി. ഈ അവാർഡ് നേടുന്നതിലൂടെ, ഞാൻ ഇന്ന് ഇവിടെ നിൽക്കാൻ അവരുടെ ത്യാഗങ്ങൾ ഒരു പ്രധാന കാരണമാണെന്ന് അവർ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു....’’ താരം പറഞ്ഞു.
കണ്ണു നിറഞ്ഞാണ് താരം ബാക്കി സംസാരിച്ചത്, ‘‘ ഈ അവാർഡ് രണ്ട് വളരെ പ്രത്യേകതയുള്ള ആളുകൾക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സിനിമ ഒരു അച്ഛനെയും മകളെയും കുറിച്ചുള്ളതാണ്, ഇത് എന്റെ നായകനായ എന്റെ അച്ഛനും എന്റെ മറ്റൊരു നായകനായ എന്റെ മകൾക്കും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെ നന്ദി, ഇത് എനിക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ജീവിക്കാൻ കഴിയുന്നത് തികച്ചും അവിശ്വസനീയമാണ്....’’ അഭിഷേക് ബച്ചന്‍ പറഞ്ഞു
ജൂനിയര്‍ ബച്ചന് അവാർഡ് ലഭിച്ച ‘ഐ വാണ്ട് ടു ടോക്കി’ല്‍, ജീവിതത്തെ മാറ്റിമറിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ അർജുൻ സെന്നിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. മകളുടെ കുട്ടിക്കാലം മുതൽ അവൾക്ക് അച്ഛനുമായുള്ള സങ്കീർണ്ണമായ ബന്ധവും ഈ ചിത്രത്തിലൂടെ ചിത്രീകരിക്കുന്നു. മകളും പിതാവും തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമ കാണിക്കുന്നത്. ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം അതിന്റെ ആഴവും വൈകാരികവുമായ പ്രതിധ്വനികൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, സോനം ബജ്‌വ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവർക്കൊപ്പം അഭിനയിച്ച ‘ഹൗസ്ഫുൾ 5’ ആണ് താരത്തിന്റെ ഏറ്റവുമവസാനം റിലീസായ ചിത്രം. ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പം ‘കിംഗ്’ എന്ന ചിത്രത്തിൽ താരം അഭിനയിക്കുമെന്ന് സൂചനയുണ്ട്.