-->
ന്യൂഡല്‍ഹി : വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 252 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 251 റൺസെടുത്തു പുറത്തായി. അര്‍ധ സെഞ്ചറി നേടിയ റിച്ച ഘോഷിന്റെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. താരം 77 പന്തില്‍ 94 റൺസ് നേടി. സ്‌നേഹ റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്‌സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും ബാറ്റിങ്ങിനിടെ ഒരു ഘട്ടത്തിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ഥനയും 55 റണ്‍സാണു കൂട്ടിച്ചേർത്തത്. പക്ഷേ മുൻനിര ബാറ്റർമാരുടെ മടക്കത്തിനു ശേഷം ഇന്ത്യയ്ക്കു നിലയുറപ്പിക്കാനായില്ല. ക്യാപ്റ്റൻ ഹർമന്‍പ്രീത് കൗർ (ഒൻപത്), ജെമീമ റോഡ്രിഗസ് (പൂജ്യം), ദീപ്തി ശർമ (നാല്) എന്നിവർ നിരാശപ്പെടുത്തി. 102 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറു വിക്കറ്റുകൾ നഷ്ടമായിരുന്നു.
റിച്ച ഘോഷും സ്നേഹ് റാണയും ചേര്‍ന്നതോടെ ഇന്ത്യൻ സ്കോർ 200–ഉം കടന്നുമുന്നേറി. സ്കോർ 241 ല്‍ നിൽക്കെ സ്നേഹ് റാണ വീണു. അവസാന ഓവറിലാണ് 94 റൺസുമായി റിച്ച ഘോഷ് മടങ്ങുന്നത്. 49.5 ഓവറില്‍ 251 റൺസെടുത്ത് ഇന്ത്യ ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കായി ച്‍ലോ ട്രിയൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊന്‍കുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.