-->
കല്പറ്റ: വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ കുഴല്‍പ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തില്‍ പോലീസുകാരെ സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.
സെപ്തംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി ചുണ്ടേൽ സ്വദേശിയായ യുവാവ് കൊണ്ടുവന്ന മൂന്ന് ലക്ഷത്തിലേറെ വരുന്ന കുഴൽപ്പണം പോലീസ് പിടികൂടിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് പോലീസിന് വിവരം നൽകിയതും പണം കവരാൻ പോലീസിനെ സഹായിച്ചതും റിയാസ് ആണെന്നും പ്രത്യുപകാരമെന്നോണം ഇയാള്‍ പോലീസുകാരിൽനിന്ന് പണം കൈപ്പറ്റിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികളായ പോലീസുകാരെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ഉത്തരമേഖലാ ഐജി സസ്‌പെൻഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിൽ പോലീസുകാരുടെ പേരിൽ കവർച്ചാക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. വൈത്തിരി എസ്എച്ച്ഒ അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, ബിനീഷ്, അബ്ദുൽ മജീദ്, എന്നിവരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കേസിൽ ഒന്നാംപ്രതിയാണ് അനിൽ കുമാർ.