-->
മലയാള സിനിമാലോകത്തെയും ആരാധകരെയും സ്വന്തം കുടുംബത്തെയും നൊമ്പരപ്പെടുത്തിയാണ് മിമിക്രി താരവും സിനിമാതാരവുമായിരുന്ന കലാഭവന്‍ നവാസിന്റെ വേര്‍പാട്. തന്റെ സിനിമയുടെ ഷൂട്ടിനായി ചോറ്റാനിക്കര ഹോട്ടലില്‍ താമസിച്ചിരുന്ന കലാഭവന്‍ നവാസ് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആ വേര്‍പാടിന്റെ ഞെട്ടലില്‍ നിന്ന് കുടുംബവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. താരത്തിന്റെ വേര്‍പാടിനു ശേഷം മക്കള്‍ വാപ്പച്ചിയെ ഓര്‍ത്തു കൊണ്ടുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ വാപ്പച്ചിയെ ഓര്‍ത്തുള്ള ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ റിഹാൻ നവാസ്. പതിനെട്ടാം പിറന്നാൾ ദിനത്തിൽ ആശംസ അറിയിക്കാൻ വാപ്പിച്ചി ഇല്ലാതെപോയെന്നും വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാളാണിതെന്നും റിഹാൻ കുറിച്ചു.
‘‘ഇന്നന്റെ പിറന്നാളാണ്...ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല...വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ....വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്...എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും.
ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും. വാപ്പിച്ചി 50 വയസ്സു പൂർത്തിയാക്കിയില്ല (രേഖകളിൽ ജനന തിയതി തെറ്റാണ്, ഓഗസ്റ്റ്–10–1974 ആണ് യഥാർത്ഥ ജനന തിയതി). പക്ഷേ, ഞങ്ങൾക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാൽ തോന്നാറുള്ളൂ. അത്ര യങ് ആയ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സേഫ് ആക്കിയിട്ടാണ് വാപ്പിച്ചി പോയത്....’’ എന്നാണ് റിഹാന്‍ കുറിച്ചിരിക്കുന്നത്. കലാഭവൻ നവാസിന്റെ വസ്ത്രം അണിഞ്ഞുള്ള ചിത്രങ്ങൾക്കും മുൻ പിറന്നാളിന് നവാസ് കേക്ക് നൽകുന്ന വിഡിയോയ്ക്കുമൊപ്പമാണ് റിഹാന്റെ കുറിപ്പ്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്ന നവാസിനെ ഓഗസ്റ്റ് ഒന്നിനാണ് അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.