-->
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദം നാളെ മുതൽ നിയമസഭയിലും സർക്കാറിനെതിരെ ശക്തമായ ആയുധമാക്കാൻ പ്രതിപക്ഷം. ദ്വാരപാലക ശില്‍പവും കവാടവും മറ്റും സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണമാണ് സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വിശ്വാസ പ്രശ്നത്തിൽ സർക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്നത്തിൽ സർക്കാറിനുണ്ടായ മേൽക്കൈ ആണ് പുതിയ വിവാദത്തിൽ നഷ്ടമാകുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നിന്നും തലയൂരാനായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. സര്‍ക്കാരുമായി അകന്നു നില്‍ക്കുകയായിരുന്ന സാമുദായിക സംഘടനകളേയും, അയ്യപ്പ വിശ്വാസികളേയും ഒപ്പം കൂട്ടാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുമുള്ള മാര്‍ഗമായാണ് അയ്യപ്പസംഗമം നടത്തിയതെന്ന പ്രതിപക്ഷ ആരോപണം . കേരള പോലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂമെന്ന അദ്ദേഹം പറഞ്ഞു . ഈ സമ്മേളന കാലത്ത് സ്വർണ്ണപ്പാളി വിവാദം സഭയിൽ അടിയന്തിരപ്രമേയ നോട്ടീസായി വന്നെങ്കിലും അനുമതി കിട്ടിയിരുന്നില്ല. പുതിയ പുതിയ വിവരങ്ങൾ മലവെള്ളപ്പാച്ചിൽ പോല വരുമ്പോൾ നാളെ മുതൽ പ്രതിപക്ഷത്തിൻറെ തുറുപ്പ് ചീട്ട് സ്വർണ്ണമോഷണം ആയിരിക്കും. അതിനോടുള്ള സർക്കാർ നിലപാടാണ് പ്രധാനം.
ആഗോള അയ്യപ്പ സംഗമത്തില്‍ ഇടതിനൊപ്പം അടിയുറച്ച് നിന്ന എസ്എൻഡിപിക്ക് സ്വർണ്ണപ്പാളി വിവാദത്തിൽ ബോർഡിനെ ഒട്ടും വിശ്വാസമില്ല. സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് സംവിധാനം അടിമുടി ഉടച്ചുവാര്‍ക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . വിശ്വാസികളെ ഒപ്പം നിർത്താൻ ബിജെപിയും സർക്കാറിനെതിരെ തിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമത്തിൽ സമദൂരം വിട്ട് ഇടത്തോട്ട് ചാഞ്ഞ എൻഎസ്എസ് സ്വർണ്മപ്പാളി വിവാദത്തിൽ മൗനം തുടരുകയാണ്.
അതേസമയം സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പി എസ് പ്രശാന്ത് വിചിത്രമായ ന്യായവാദങ്ങളാണ് നിരത്തുന്നത്. തന്റെ കാലത്തുണ്ടായതെല്ലാം ശരിയാണെന്നും, അതിന് മുന്‍പ് എന്താണ് സംഭവിച്ചത് എന്നതില്‍ മറുപടി പറയാന്‍ ആകില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായം അഭ്യര്‍ത്ഥിച്ചത് എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ നല്‍കിയ മറുപടിയും വിചിത്രമാണ്. സ്വര്‍ണം പൂശിയ സ്ഥാപനം 40 വര്‍ഷത്തേക്കുള്ള ഗ്യാരണ്ടി നല്‍കിയിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിക്കാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്