-->
കാഠ്മണ്ഡു: നേപ്പാളിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. നേപ്പാളിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലുള്ള ഇലാം ജില്ലയിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പാലങ്ങൾ ഒലിച്ചുപോയി.
പ്രളയദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കൻ ബംഗാൾ, സിക്കിം, മേഘാലയ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും ബീഹാർ, ജമ്മു കശ്മീർ,പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
അതേസമയം നേപ്പാൾ ആർമി, ആംഡ് പോലീസ് ഫോഴ്സ്, നേപ്പാൾ പോലീസ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും സുരക്ഷാ സേനയെ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.