-->
തിരുവനന്തപുരം: ഒന്നും മറയ്ക്കാനില്ലെന്നും ഒളിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് കോടതിയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മന്ത്രിയുടേത് ആണെങ്കിലും തന്റേതാണെങ്കിലും കൈകള്‍ ശുദ്ധമാണെന്നും സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ചെമ്പിന്റെ കാര്യത്തിലാണെങ്കിലും ഒരു ആശയക്കുഴപ്പവുമില്ലെന്നും പ്രശാന്ത് പറഞ്ഞു.
സ്വര്‍ണ്ണപ്പാളി ചെന്നൈയില്‍ കൊണ്ടുപോയതില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. 12 പാളി മാത്രമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതില്‍ 281 ഗ്രാം സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. നവീകരണത്തിന് ശേഷം 291 ഗ്രാം സ്വര്‍ണ്ണമായി. 14 പാളികളില്‍ 38 കിലോയാണ് ഉണ്ടായിരുന്നത്. ചെന്നൈയില്‍ കേവലം 10ഗ്രാം മാത്രമാണ് നന്നാക്കുന്നതിന് വേണ്ടി ഉപയോഗിച്ചത്. കോടതി ഉത്തരവ് പ്രകാരം നവീകരണത്തിന് ശേഷം തിരിച്ചുകൊണ്ടുവന്നു. 40 വര്‍ഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ സഹായം തേടിയത്്.
അറ്റകുറ്റപ്പണിക്കായി സ്വര്‍ണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ വീഡിയോ ചിത്രീകരണവും മഹസര്‍ തയ്യാറാക്കിയാണ്. തിരുവാഭരണം കമ്മിഷണര്‍ ഒപ്പം ഉണ്ടായിരുന്നുവെന്നും പറഞ്ഞു. സത്യസന്ധമായ അന്വേഷണം വേണമെന്നും 1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയില്‍ നിന്നും കിട്ടിയ പിന്തുണയാണ് വ്യാജ ആരോപണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. ഇപ്പോള്‍ അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വര്‍ണം കുറഞ്ഞു എന്ന് പറഞ്ഞു എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ല എന്ന് തോന്നുമെന്നും പറഞ്ഞു.