-->
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. നല്‍കിയത് ചെമ്പുപാളികളാണെന്നും പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നതായും പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ലെന്നും പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിയ അദ്ദേഹം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പീഠം കാണാനില്ലെന്ന്് താന്‍ പരാതിപ്പെട്ടിട്ടില്ലെന്നും വാസുദേവനാണ് അത് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വാസുദേവന്‍ തന്നെയാണ് പീഠം കയ്യിലുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയങ്ങളും കുടുംബ പ്രതിസന്ധികളും വന്നപ്പോള്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തന്നിലായി. വാതില്‍ പുതുതായി നിര്‍മിച്ച് സ്വര്‍ണം പൂശി സമര്‍പ്പിച്ചു. അതാണ് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തില്‍ പൂജിച്ചതെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപങ്ങള്‍ ശരിയാണെങ്കില്‍ നടപടിയെടുക്കട്ടെ. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകും. ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ നടപടിയെടുക്കട്ടെ. ആരില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നും പറഞ്ഞു.
ശബരിമല ക്ഷേത്രത്തിന്റേതെന്നു പറഞ്ഞ് ഒരു കട്ടിള ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നതായി നടന്‍ ജയറാം നേരത്തേ വെളിപ്പെടുത്തിയിരുന്നു. കോവിഡ് കാലത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. കട്ടിള ചെന്നൈ, അമ്പത്തൂരിലുള്ള ഒരു ഫാക്ടറിയില്‍ സ്വര്‍ണം പൂശിയശേഷം കൊണ്ടുപോകുന്നതിനു മുമ്പുള്ള പൂജയ്ക്ക് എത്താനാകുമോയെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്നെ വിളിച്ച് ചോദിച്ചതായി ജയറാം പറഞ്ഞു. തുടര്‍ന്ന് ഫാക്ടറിയില്‍ എത്തിയപ്പോള്‍ വീരമണി രാജുവും അവിടെയുണ്ടായിരുന്നു.
കട്ടിളപ്പാളി ശബരിമലയ്ക്ക് കൊണ്ടുപോകുന്ന വഴി തന്റെ വീട്ടിലെത്തിച്ച് പൂജ നടത്താനാകുമോയെന്ന് ചോദിച്ചപ്പോള്‍ പോറ്റി സമ്മതിച്ചു. പോറ്റിയെ കാലുകഴുകിയാണ് സ്വീകരിച്ചത്. അയ്യപ്പഭക്തനായ ജയം രവിയുടെ കുടുംബവും അവിടെയുണ്ടായിരുന്നു. വീരമണി രാജുവും മകനും അയ്യപ്പസ്തുതി ആലപിച്ചു. മാരുതി ഓമ്‌നി വാനിന്റെ പിറകിലെ സീറ്റ് മാറ്റി അവിടെയാണ് കട്ടിള വച്ചിരുന്നത്. വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ മാത്രമാണ് പ്രവേശിപ്പിച്ചത്. അതിനു രണ്ടുവര്‍ഷം മുമ്പ്, ശബരിമല ക്ഷേത്രത്തിലെ വാതില്‍ സ്വര്‍ണം പൂശി കൊണ്ടുവരുകയാണെന്നും ജയറാമെത്തി കര്‍പ്പൂരം ഉഴിയണമെന്നും പോറ്റി ആവശ്യപ്പെട്ടിരുന്നു.
അതുപ്രകാരം, സിനിമാ ചിത്രീകരണസ്ഥലത്തുനിന്നു ചങ്ങനാശേരിക്കടുത്തുള്ള ക്ഷേത്രത്തിലെത്തി. കുറച്ചുദൂരം ഘോഷയാത്രയെ അനുഗമിക്കുകയും ചെ യ്തു. സ്വര്‍ണം പൂശുന്നതിനുള്‍പ്പെടെ സ്‌പോണ്‍സര്‍മാരായിരുന്ന ബംഗളുരുവിലെ രണ്ട് വ്യവസായികളും വാതില്‍ കൊണ്ടുവന്നതിനൊപ്പം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇലക്ട്രിക് ഓട്ടോറിക്ഷ വിതരണോദ്ഘാടനത്തിനും കഴിഞ്ഞ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ മേളം ചെയ്യാനും വിളിച്ചിരു ന്നുവെങ്കിലും പോയില്ലെന്നു ജയറാം പറഞ്ഞു. ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാനെത്തിച്ചത് ചെമ്പുപാളികളായിരുന്നുവെന്ന് അറ്റകുറ്റപ്പണി നടത്തിയ ചെന്നൈ കമ്പനി സ്മാര്‍ട് ക്രിയേഷന്‍സ് പറഞ്ഞിരുന്നു.