-->
മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ഷെയ്ന്‍ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബള്‍ട്ടി ആദ്യ ദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 85 ലക്ഷം നേടി നിറഞ്ഞ കൈയടിയോടെ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തില്‍ ഉദയൻ എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്നത്. ഷെയ്നിന്റെ പ്രകടനം മികച്ചതാണ് കൈയടി നേടുന്നതാണ് എന്നാണ് സിനിമ കണ്ടിറങ്ങുന്ന എല്ലാ പ്രേക്ഷകരും പറയുന്നത്.
ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ അഭിനേതാവും സംവിധായകനുമായ നാദിര്‍ഷ ഷെയ്നിനെ കണ്ട് വികാരഭരിതനാകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിറകണ്ണുകളോടെയാണ് നാദിർഷ ഷെയിനിനെ കെട്ടിപിടിക്കുന്നത്. സിനിമ എങ്ങനെയുണ്ടെന്ന് മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍, ‘എന്റെ അബിയുടെ മോന്‍...’ എന്നാണ് നാദിര്‍ഷ പറയുന്നത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന അബി - നാദിര്‍ഷ - ദിലീപ് എന്നിവരടങ്ങിയ മിമിക്രി സംഘത്തിലെ അബിയുടെ മകനാണ് ഷെയിൻ നിഗം എന്നത് തന്നെയാണ് നാദിർഷയെ ഇത്രക്കധികം വികാരാധീതനാക്കിയത്. മരണം വരെയും മിമിക്രിയെ നെഞ്ചോട് ചേർത്തിരുന്ന തന്റെ ഉറ്റസുഹൃത്തായ അബിയുടെ മകന്റെ വിജയത്തില്‍ നാദിർഷ പങ്കു ചേർന്നത് നിറക്കണ്ണുകളോടെ കെട്ടിപിടിച്ചു ഉമ്മ നല്‍കിയാണ്. മിമിക്രിക്കാർക്കിടയില്‍ ഇന്നും ഇന്നും അബിയാണ് സൂപ്പർ സ്റ്റാർ എന്നൊരു അഭിപ്രായം മുൻപൊരിക്കല്‍ നാദിർഷ പറഞ്ഞിട്ടുണ്ട്. ആ സൂപ്പർ സ്റ്റാറിന്റെ മകനിപ്പോള്‍ ബള്‍ട്ടി സിനിമയിലൂടെ ഹിറ്റ് അടിച്ചു നില്‍ക്കുന്നതിന്റെ ആത്മാർത്ഥ സന്തോഷത്തിലാണ് നാദിർഷയുടെ കണ്ണുകളിപ്പോള്‍ നിറഞ്ഞിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. കേരള-തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളായ നാലുചെറുപ്പക്കാരും, വട്ടിപ്പലിശക്കാരുടെ അധോലോകത്തിലേക്കെത്തുന്ന അവരുടെ ജീവിതവുമൊക്കെയാണ് സിനിമ പറയുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിലെ പ്രധാന താരമായ ഉദയന്‍ എന്ന കഥാപാത്രമയാണ് ചിത്രത്തില്‍ ഷെയിൻ നിഗം എത്തിയിരിക്കുന്നത്. കബഡി മത്സരങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രത്തില്‍ ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈകാരിക- പ്രണയരംഗങ്ങളിലും ഷെയ്ന്‍ മികച്ചു നില്‍ക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റേയും സെല്‍വരാഘവന്റേയും പൂര്‍ണ്ണിമയുടേയും ശന്തനു ഭാഗ്യരാജിന്റെയുമെല്ലാം പ്രകടനം ശ്രദ്ധേയമാണ്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങള്‍ കൊണ്ടും തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഗംഭീര കാഴ്ച്ചാനുഭവം നല്‍കിയിട്ടുണ്ട് ഉണ്ണി ശിവലിംഗം. സൗഹൃദം, ചതി, പ്രണയം, പ്രതികാരം എന്നിവയെല്ലാം പറയുന്ന ഒരു ചിത്രമാണ് ‘ബള്‍ട്ടി’.
പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച സായ് അഭ്യങ്കര്‍ ആണ് ബള്‍ട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളുണ്ട്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബള്‍ട്ടി. ഷെയ്ന്‍ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുന്‍നിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും ഈ സിനിമയിലുണ്ട്.
മലയാളത്തില്‍ മിമിക്രി കാസറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയില്‍ തുടങ്ങി ‘തൃശിവപേരൂർ ക്ലിപ്തം’ എന്ന സിനിമയിലടക്കം അമ്പതോളം സിനിമകളില്‍ അബി അഭിനയിച്ചിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളില്‍ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.
മിമിക്രി വേദികളില്‍ സിനിമാ താരങ്ങളെ അനുകരിച്ച് പ്രേക്ഷക പ്രീതി നേടിയ അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ നിരവധി ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ടില്‍ പുറത്ത് ഇറക്കിയിട്ടുണ്ട്. 1990 കളില്‍ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തില്‍ ഏറെ ശ്രദ്ധ നേടിയത്.