-->
മുംബൈ : വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നായകനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ രണ്ടിന് അഹമ്മാദാബാദിലും പത്തിന് ഡല്‍ഹിയിലും തുടങ്ങുന്ന ടെസ്റ്റുകള്‍ക്കുളള ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഇഗ്ലണ്ട് പര്യടനത്തില്‍ പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണിന് ഇംഗ്ലണ്ടിനെതിരെ എട്ട് ഇന്നിംഗ്‌സില്‍ 205 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യ എ ടീമിലെ മികച്ച പ്രകടനമാണ് ദേവ്‌ദത്ത് പടിക്കലിനു വീണ്ടും ടീമിലേക്ക് വാതിൽ തുറന്നത്. ശ്രേയസ്സ് അയ്യർ റെഡ് ബോൾ ക്രിക്കറ്റിൽനിന്ന് ‘അവധി’ എടുത്തതും താരത്തിനു തുണയായി.
അതേ സമയം ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ ഋഷഭ് പന്തിനു പകരം രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറായി ടീമിലെത്തി. രണ്ടാം കീപ്പറായി എന്‍ ജഗദീശനെയും ടീമിലെടുത്തു. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, കെ എല്‍ രാഹുല്‍ എന്നിവരും തുടരും. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും അക്സര്‍ പട്ടേലും എത്തി. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പേസര്‍മാരായി ടീമിലെത്തി. പരിക്കില്‍നിന്ന് മുക്തനായ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലേക്ക് തിരിച്ചെത്തി. കുല്‍ദീപ് യാദവും ടീമിലുണ്ട്.
ശുഭ്മാൻ ഗിൽ (സി), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, എൻ ജഗദീശൻ, പ്രസിദ്ധ് കൃഷ്ണ,, മുഹമ്മദ് സിറാജ്. ല്‍ദീപ് യാദവ്.