-->
ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ പ്രശംസിച്ച് നടി കീര്‍ത്തി സുരേഷ്. മോഹൻലാൽ പുരസ്കാരം വാങ്ങിക്കുന്ന ഫോട്ടോയും, തന്നെയും ഭർത്താവ് ആന്റണി തട്ടിലിനെയും ചേർത്തു പിടിച്ച് ലാലേട്ടൻ നിൽക്കുന്ന ഒരു ഫോട്ടോയും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു കീര്‍ത്തിിയുടെ ആശംസ.
ഇന്ത്യൻ സിനിമയുടെ ഏറ്റവും അഭിമാന നിമിഷങ്ങളിലൊന്ന്! കംപ്ലീറ്റ് ആക്ടർ മാത്രമല്ല, ഏറ്റവും അനായാസം പെർഫോം ചെയ്യുന്ന ഒരാൾ. കോമഡിയാണെങ്കിലും ഇമോഷണൽ ആണെങ്കിലും പരിശുദ്ധമായ എന്റർടൈൻമെന്റ്. ആ ചിരിയാണ് മാസ് ഓഡിയൻസിനെ കൊണ്ടുവരുന്നത്, ശരിക്കും ചക്കരക്കുട്ടനായ ലാലേട്ടൻ, ഞങ്ങൾ എല്ലാവരും അത്രയും ഇഷ്ടപ്പെടുന്നു. ഇമോഷൻസ് കണ്ണിലൂടെ മാത്രമല്ല, വിരൽ തുമ്പുകൾ കൊണ്ടു പോലും അവതരിപ്പിയ്ക്കുന്ന നടൻ. ഈ ബഹുമതിയ്ക്ക് അഭിനന്ദനങ്ങൾ ലാൽ അങ്കിൾ. ഈ ഒരു പുരസ്കാരത്തിന് ശരിക്കും അങ്ങ് അർഹനാണ്- കീർത്തി എഴുതി.
മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷ് കുമാറിന്റെ മകൾ എന്ന വാത്സല്യം തുടക്കം മുതലേ മോഹൻലാലിന് കീർത്തി സുരേഷിനോട് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കീർത്തി അരങ്ങേറ്റം കുറിച്ച ഗീതാഞ്ജലി എന്ന ചിത്രത്തിൽ ഡോക്ടർ സണ്ണിയായി മോഹൻലാൽ തിരിച്ചു വന്നതും. കീർത്തിയുടെ ആദ്യ ചിത്രം തന്നെ ദ ലെജന്റ് ആക്ടറിനൊപ്പമായിരുന്നു. പിന്നീട് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ - മോഹൻലാൽ ചിത്രത്തിലും കീർത്തി ചെറിയൊരു വേഷം ചെയ്തു.
അതേസമയം എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.