-->
മകൻ വീട്ടിനുള്ളിൽ പൂട്ടിയിട്ട വൃദ്ധരായ മാതാപിതാക്കളിൽ അമ്മയുട മൃതദേഹം പൊലീസ് കണ്ടെടുത്തു. ഡൽഹി ജാമിയ നഗറിലെ ഒരു അപ്പാർട്ട്മെന്റിലാണ് മകൻ വൃദ്ധരായ മാതാപിതാക്കളെ പൂട്ടിയിട്ടത്. 70 വയസുകാരനായ പിതാവിനെ അമ്മയുടെ മൃതദേഹത്തിനരികിൽ നിന്നും അവശനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മകന് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ മാതാപിതാക്കളെ പൂട്ടിയിട്ട മുറിക്ക് പുറത്തിരിക്കുകയായിരുന്നു മകൻ. ഇയാൾക്ക് 50 വയസ് പ്രായമുണ്ട്.
ദിവസങ്ങളായി മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് ഹോങ്കോങ്ങിൽ താമസിക്കുന്ന ദമ്പതികളുടെ മകൾ ഇവരുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ക്വീൻ അപ്പാർട്ടുമെന്റിലുള്ള ദമ്പതികളുടെ ഫ്ലാറ്റിൽ ബന്ധുക്കളെത്തിയെങ്കിലും വാതിൽ തുറക്കാൻ മകൻ സമ്മതിച്ചില്ല. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പരാതി ലഭിച്ചയുടനെ, സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO), അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീടിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്തു കയറിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. ശരീരത്തിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനരികെ ബോധരഹിതനായി കിടന്ന ഭർത്താവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ഒരു സ്കൂളിൽ നിന്നും സംഗീത അധ്യാപകനായി വിരമിച്ചയാളാണ് ഭർത്താവ്.