-->
മഞ്ചേരി: എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി. പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് 97 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിനായി കോടതി നിർദേശിച്ചു. പിഴത്തുക പൂർണമായും പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം.
2024 മാർച്ച് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. രാജൻബാബുവാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലെയ്‌സൺ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എൻ. സൽമ പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫാണ് ശിക്ഷ വിധിച്ചത്.