-->
ദാദാ സാഹേബ് ഫാൽക്കേ അവാര്‍ഡ് നടൻ മോഹൻലാലിന് ലഭിച്ചതിൽ അഭിനന്ദനവുമായി നടൻ അല്ലു അർജുൻ. ഇതിഹാസ താരം മോഹൻലാൽ ഗാരുവിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതില്‍ ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങളെന്ന് നടൻ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഇന്ത്യൻ സിനിമയിലെ യഥാർത്ഥ ഇതിഹാസം. ഇതിഹാസ കലാകാരനും എല്ലാ തലമുറകൾക്കും പ്രചോദനവുമാണ്. എപ്പോഴും സ്നേഹവും ബഹുമാനവും മാത്രമെന്ന് അല്ലു അര്‍ജുൻ പറഞ്ഞു.
മോഹൻലാലിന് അവാര്‍ഡ് ലഭിച്ചതിനു ശേഷം നിരവധി താരങ്ങളാണ് നടന് ആശംസകളുമായെത്തിയത്. നടൻ മമ്മൂട്ടി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു സഹപ്രവർത്തകൻ എന്നതിലുപരി സഹോദരനും, പതിറ്റാണ്ടുകളായി മനോഹരമായ ചലച്ചിത്ര യാത്രയിൽ ഒന്നിച്ച് സഞ്ചരിക്കുന്ന ഒരു കലാകാരനുമാണ് മോഹൻലാലെന്ന് അദ്ദേഹം പറഞ്ഞു. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞിരുന്നു.
2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്