-->
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘ഹൃദയപൂര്‍വ്വ’ത്തെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്റെ പ്രധാന യുഎസ്‍പി. സിനിമയില്‍ മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ് യുവനടന്‍ സംഗീത് പ്രതാപ്.
പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ സിനിമയിലാണ് സംഗീത് വില്ലന്‍ വേഷത്തില്‍ തിളങ്ങിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കഥാപാത്രം മുതല്‍ ഹൃദയപൂർവ്വം വരെയുള്ളത് സംഗീത് പ്രതാപിന്റെ കരിയറില്‍ സുവർണ കാലമാണ്. പ്രേമലുവിലെ അമല്‍ ഡേവിസിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രം സംഗീതിന് കിട്ടി.
ഇപ്പോഴിതാ ഹൃദയപൂർവത്തിലെ ഡിലീറ്റഡ് സീൻ പങ്കുവയ്ക്കുകയാണ് സംഗീത് പ്രതാപ്. ആശുപത്രിയില്‍ വച്ച് മോഹൻലാല്‍ സംഗീതിന്റെ കോളറില്‍ പിടിക്കുന്ന രംഗമാണ് സംഗീത് പങ്കുവച്ചത്. ചിത്രത്തിന്റെ ടീസറില്‍ ഈ രംഗം ഉണ്ടായിരുന്നെങ്കിലും ചിത്രത്തില്‍ നിന്ന് കട്ട് ചെയ്തിരുന്നു. ‘‘അത് ഇനി നടക്കപ്പോറത് യുദ്ധം എന്നോ എന്റെ പിള്ളേരെ തൊടുന്നോടാ എന്നോ ആയിരുന്നില്ല...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സംഗീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ടീസറില്‍ ഈ രംഗം വന്നതിനു ശേഷം ഹൃദയം സിനിമയില്‍ സംഗീത് പ്രണവ് മോഹന്‍ലാലിന്റെ കോളറില്‍ പിടിക്കുന്ന രംഗവും ഹൃദയപൂർവം ടീസറിലെ മോഹൻലാല്‍ സംഗീതിന്റെ കോളറിന് പിടിക്കുന്ന രംഗവും ചേര്‍ത്തു വച്ച്, ‘നീ എന്റെ മകനെ തൊടുന്നോടാ..’ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോള്‍ മോഹന്‍ലാല്‍ തനിക്ക് അയച്ചു തന്നിട്ടുണ്ടെന്ന് സംഗീത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സംഗീത് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അനൂപ് സത്യനും ആരാധകരടക്കം നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. കൂടുതല്‍ പേരും മോഹൻലാലിന്റെ അഭിനയ മികവിനും ഡയലോഗ് ഡെലിവറിക്കുമാണ് കൈയടിയാണ് ലവ് ഇമോജിയുമാണ് നല്‍കുന്നത്.
തുടരും സിനിമയില്‍ ചെറിയ കഥാപാത്രമാണെങ്കിലും അതില്‍ അഭിനയിക്കാന്‍ ചെല്ലുന്ന സമയത്തെക്കുറിച്ച് മുന്‍പ് സംഗീത് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ‘ആദ്യമായി ലാലേട്ടനെ കാണുമ്പോൾ അദ്ദേഹം അന്ന് പ്രേമലു കണ്ടിട്ടില്ല. തരുൺ മൂർത്തി സാര്‍ ലാലേട്ടന് പരിചയപ്പെടുത്തി കൊടുത്ത് പ്രേമലുവിൽ അഭിനയിച്ച അമൽ ഡേവിസ് എന്നു പറഞ്ഞാണ്. അപ്പോൾ ഞാനത് തിരുത്തി ‘ഹൃദയത്തിൽ പ്രണവിനെ ഇടിച്ചു കൂട്ടിയ സീനിയറാണ്’
എന്നുപറഞ്ഞു. അതുകേട്ട് ലാലേട്ടന്‍ ചിരിയോടെ കൈ തന്നു...’’ എന്നാണ് സംഗീത് പറഞ്ഞത്.