-->
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും തുടരുന്ന ശക്തമായ മഴയില്‍ 18 മരണം. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 15 പേരും ഹിമാചലില്‍, മാണ്ഡിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുമാണ് മരണമടഞ്ഞത്. തംസ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തപ്‌കേശ്വര്‍ ക്ഷേത്രം വെള്ളത്തിനടിയിലാകുകയും ചെയ്തിട്ടുണ്ട്.
ഡെറാഡൂണിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വെള്ളപ്പൊക്കത്തില്‍ ഒരു ബസ് സ്റ്റാന്‍ഡ് മുങ്ങുകയും കടകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. 15 മരണത്തിന് പുറമേ 16 പേരെ കാണാതായിട്ടുണ്ട്. 900-ല്‍ അധികം ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു. ഡെറാഡൂണില്‍ മാത്രം 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടോണ്‍സ് നദിയില്‍ ട്രാക്ടര്‍ ഒഴുക്കില്‍പ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ട് തൊഴിലാളികള്‍ മുങ്ങിമരിച്ചു. ഡെറാഡൂണ്‍ ജില്ലയിലെ നിരവധി പാലങ്ങള്‍ തകരുകയും പ്രധാന റോഡുകള്‍ ഒലിച്ചുപോവുകയും ചെയ്തു. ഇത് പല പ്രദേശങ്ങളിലേക്കും ഉള്ള ഗതാഗതം തടസ്സപ്പെടുത്തി. തംസ നദി കരകവിഞ്ഞ് തപ്‌കേശ്വര്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമയുടെ തോളറ്റം വരെ വെള്ളത്തില്‍ മുങ്ങുന്നത്. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ടീമുകള്‍ ദേവഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുടുങ്ങിയ 400-500 വിദ്യാര്‍ത്ഥികളെ രക്ഷിച്ചു.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ആളുകളെയും ഇവര്‍ സഹായിച്ചു. മാണ്ഡി ജില്ലയിലെ ബ്രഗ്ത ഗ്രാമത്തില്‍ മണ്ണിടിച്ചിലില്‍ ഒരു വീട് തകര്‍ന്ന് രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. നാല് പേരെ കാണാതായി. കനത്ത മഴയില്‍ പ്രധാന ബസ് സ്റ്റാന്‍ഡ് വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ ഒലിച്ചുപോവുകയും കടകളില്‍ വെള്ളം കയറുകയും ചെയ്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ദേശീയപാതകള്‍ ഉള്‍പ്പെടെ 655 റോഡുകള്‍ അടച്ചു. 1,250 വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളും 160 ജലവിതരണ പദ്ധതികളും തകരാറിലായി.
ഷിംലയില്‍ 12 മണിക്കൂറിനുള്ളില്‍ 142 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലായി. നഗരത്തിലെ പ്രധാന റോഡുകളും തടസ്സപ്പെട്ടു. ജൂണ്‍ 20 മുതല്‍ ഹിമാചലില്‍ 417 മരണങ്ങളും 45 പേരെ കാണാതാവുകയും ചെയ്തു. 4,504 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മണ്‍സൂണ്‍ കാലങ്ങളിലൊന്നാണ്.