-->
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഉണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 200 മരണമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ പെയ്ത പേമാരിയിലാണ് ദുരന്തം. മോശം കാലാവസ്ഥയില്‍ ഒരു രക്ഷാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കവും കനത്ത മഴയും 100 പേരുടെ മരണത്തിന് കാരണമായ ബുണര്‍ പ്രദേശത്താണ് കനത്ത നാശം.
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കുന്നുകളിലും പര്‍വതങ്ങളിലും ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മേഘവിസ്‌ഫോടനങ്ങള്‍, മിന്നല്‍ വെള്ളപ്പൊക്കം, ഇടിമിന്നല്‍, കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് ജീവന്‍ നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബജൗറില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നുവീണ് അഞ്ച് ജീവനക്കാര്‍ മരിച്ചു. 30 ലധികം വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.
സര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വെള്ളിയാഴ്ച വൈകിട്ട് വരെ മരണസംഖ്യ 194 ആയി കണക്കാക്കി. സ്വാത് ജില്ലയില്‍, നദികളും അരുവികളും കരകവിഞ്ഞതിനെത്തുടര്‍ന്ന് 2,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ മണ്‍സൂണ്‍ കാലത്ത് പാകിസ്ഥാനില്‍ പതിവിലും കൂടുതല്‍ മഴ പെയ്തു, റോഡുകളും കെട്ടിടങ്ങളും ഒലിച്ചുപോവുകയും ചെയ്തതിനാല്‍ സമീപ ആഴ്ചകളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടു.
വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നതായി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞദിവസം മറുവശത്ത് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘസ്‌ഫോടനത്തില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.