-->
ന്യൂഡല്‍ഹി: മാനസികപ്രശ്‌നം നേരിടുന്ന മകനുമൊത്ത് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയ്ഡയിലെ ഏയ്‌സ് സിറ്റിയില്‍ ശനിയാഴ്ചയാണ് സംഭവം. സാക്ഷി ചൗള (37)യും മകന്‍ ദക്ഷു(11)മാണ് മരിച്ചത്. ഫ്‌ളാറ്റിന്റെ 13-ാം നിലയില്‍നിന്ന് ചാടുകയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ദര്‍പണ്‍ ചൗളയാണ് സാക്ഷിയുടെ ഭര്‍ത്താവ്.
വർഷങ്ങളായി ദക്ഷ് മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയിലായിരുന്നെന്നും മകന്റെ ഈ അവസ്ഥയില്‍ സാക്ഷി അതീവദുഃഖിതയായിരുന്നു എന്നുമാണ് വിവരം. സംഭവം നടക്കുന്ന സമയത്ത് ദര്‍പണ്‍ വീട്ടിലുണ്ടായിരുന്നു. ഭര്‍ത്താവിനെ അഭിസംബോധന ചെയ്ത് സാക്ഷി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഞങ്ങള്‍ ഈ ലോകത്തോടു വിടപറയുകയാണ്. ക്ഷമിക്കണം, ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കാന്‍ പാടില്ല. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല, എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
സംഭവം നടക്കുന്ന സമയത്ത് താന്‍ മറ്റൊരു മുറിയിലായിരുന്നെന്നും കരച്ചില്‍ കേട്ടുവെന്നും ദര്‍പണ്‍ പോലീസിനോടു പറഞ്ഞു. ശബ്ദം കേട്ട് ബാല്‍ക്കണിയിലെത്തി നോക്കിയപ്പോള്‍ മകനെയും ഭാര്യയെയും നിലത്ത് വീണുകിടക്കുന്നത് കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.