-->
കന്യാകുമാരി: രാശി ശരിയല്ലെന്ന അമ്മായിയമ്മയുടെ കുത്തുവാക്കുകൾ സഹിക്കാനാകാതെ യുവതി 41 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു. കന്യാകുമാരിയിലെ കരുങ്ങലിനടുത്താണ് സംഭവം. ടിഷ്യു പേപ്പർ വായിൽ തിരുകി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ബെനിറ്റ ജയ (20) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനോടും അമ്മായിയമ്മയോടുമുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബെനിറ്റ പോലീസിന് മൊഴി നൽകി.
വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെ കുഞ്ഞ് ബോധരഹിതയായി മരിച്ചെന്നായിരുന്നു ബെനിറ്റയുടെ ആദ്യ മൊഴി. ഇതോടെ മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ഭാര്യ കുഞ്ഞിനെ ഉപദ്രവിച്ചതായി സംശയമുണ്ടെന്ന് ഭർത്താവ് കാർത്തിക് പോലീസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ നെറ്റിയിൽ രക്തം കട്ടപിടിച്ചതായും തൊണ്ടയിൽ നിന്ന് ടിഷ്യു പേപ്പറിന്റെ കഷണം കണ്ടെത്തിയതായും തെളിഞ്ഞു. ഇതോടെ ടിഷ്യു പേപ്പർ വായിൽ തിരുകി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ബെനിറ്റയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദിണ്ടിഗൽ സ്വദേശിയായ കാർത്തികുമായി ബെനിറ്റ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഇവർ രഹസ്യമായി വിവാഹം കഴിച്ചു. കുഞ്ഞ് ജനിച്ചതറിഞ്ഞ് കാർത്തികിന്റെ അമ്മ ഇവരെ കാണാൻ വന്നു. എന്നാൽ പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ "രാശി ശരിയല്ല" എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും വഴക്കിടുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കാർത്തികിന്റെ അമ്മ ഇവരെ ഇറക്കിവിട്ടു.