-->
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പാര്‍ട്ടി നടപടി നിയമസഭാ സ്പീക്കറെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും അറിയിച്ചു. ഇതോടെ രാഹുല്‍ സഭയില്‍ പ്രത്യേക ബ്ലോക്കില്‍ ഇരിക്കേണ്ടിവരും. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.
ഒരു എം.എല്‍.എ.യെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ മുന്നണിയിൽ നിന്ന് പുറത്താക്കുകയോ ചെയ്താൽ വിവരം സ്പീക്കറെ അറിയിക്കുന്ന കീഴ്വഴക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നൽകിയത്. ഈ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. എന്ന നിലയിൽ സഭയിലെത്തിയാൽ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിൽ ഇരിക്കേണ്ടി വരും. എന്നാല്‍ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു എം.എൽ.എ.യെ സഭയിൽ നിന്ന് തടയാൻ നിയമപരമായി സാധ്യമല്ല. സഭയുടെ ചട്ടങ്ങൾ പരിശോധിച്ച് നിയമോപദേശം തേടിയശേഷം സ്പീക്കറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് സതീശന്‍ കത്ത് കൈമാറിയത്. രാഹുല്‍ നിയമസഭയില്‍ വരുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്.