-->
‘ലോക: ചാപ്റ്റര്‍ 1 -ചന്ദ്ര’ എന്ന സിനിമ മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോക’ ആദ്യ ദിവസങ്ങളില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ശേഷം 200 കോടി ക്ലബിലേക്കാണ് ചവിട്ടിക്കയറിയിരിക്കുന്നത്. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാമിയോയും അതിഥി വേഷത്തിലും ഒരുപാട് പരിചിത മുഖങ്ങള്‍ ‘ലോക’യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് സംവിധായകൻ ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി ശ്യാമപ്രസാദ്. ചിത്രത്തില്‍ നസ്ലൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സുഹൃത്ത് രൂപ എന്ന പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് ശിവകാമി അവതരിപ്പിച്ചത്.
ഇപ്പോഴിതാ 200 കോടി ക്ലബില്‍ ഇടംപിടിച്ച 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യില്‍ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് ശിവകാമി.
‘‘ഒരു വർഷം മുൻപ് ഇതേ സമയത്താണ് ഒരു സ്വപ്നത്തിന്റെ ഭാഗമാകാൻ എനിക്ക് വിളി വന്നത്. ഇപ്പോള്‍ ഞാൻ ആ സ്വപ്നത്തില്‍ ജീവിക്കുകയാണ്. ആരെങ്കിലും എന്നെ ഒന്ന് നുള്ളാമോ? ഇത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാൻ കഴിയുന്നില്ല. എന്നെ ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഞാൻ എന്നെന്നും ഡൊമിനിക് അരുണ്‍, നിമിഷ് രവി, ശാന്തി ബാലചന്ദ്രൻ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. എന്നെ ‘രൂപ’യാകാൻ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്നേഹാലിംഗനങ്ങള്‍. ചെറുതും വലുതുമായ എന്റെ എല്ലാ വിജയങ്ങള്‍ക്കൊപ്പവും എന്നെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും നന്ദി. നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി. ഇതിനേക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കിനി കിട്ടാനില്ല...’’ എന്നാണ് ശിവകാമി കുറിച്ചത്. പോസ്റ്റിനൊപ്പം ലോക ടീമിനൊപ്പമുള്ള ചിത്രങ്ങളും സിനിമ തിയേറ്ററില്‍ കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റും താരപുത്രി പങ്കുവച്ചിട്ടുണ്ട്.
‘ലോക’യില്‍ ചന്ദ്രയും സണ്ണിയും പൊലീസിന്റെ നോട്ടപ്പുള്ളികളാകാൻ കാരണമായ ഒരു പ്രധാന സംഭവം നടന്ന രംഗങ്ങളിലാണ് രൂപ ഉള്ളത്. ഈ രംഗത്തിൽ ഗംഭീര പ്രകടനമാണ് ശിവകാമി കാഴ്ച വച്ചത്.
ശിവകാമി സ്ക്രീനിലെത്തുന്നത് ഇതാദ്യമായിട്ടല്ല. എംടിയുടെ ചെറുകഥകളെ ആധാരമാക്കി ഒരുക്കിയ ആന്തോളജി ചിത്രം ‘മനോരഥങ്ങളി’ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രത്തില്‍ ശിവകാമി അഭിനയിച്ചിട്ടുണ്ട്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ശിവകാമി ആ ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.