-->
കൊച്ചി : രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസില്‍ ഇരകള്‍ മൊഴി നല്‍കാത്തപക്ഷം ക്രൈംബ്രാഞ്ചിനു കേസ് അവസാനിപ്പിക്കേണ്ടിവരും. ഇരകള്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നു കോടതിയെ അറിയിക്കേണ്ടിവരും.
സിനിമാരംഗത്തു സ്‌ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെപ്പറ്റി അന്വേഷിച്ച ഹേമ കമ്മിറ്റി മുമ്പാകെ മൊഴിനല്‍കിയവരാരും പോലീസിനു മൊഴിനല്‍കാന്‍ തയാറായിട്ടില്ല. സമാന സാഹചര്യമാണു രാഹൂല്‍ മാങ്കൂട്ടത്തിനെതിരായ കേസിലും കാണുന്നത്. പരാതിക്കാരില്‍നിന്നു മൊഴി ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചെങ്കിലും കാര്യമായ തെളിവു ലഭിച്ചിട്ടില്ല. പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് ഇരകള്‍.
ഗര്‍ഭഛിദ്രം നടത്തിയ ബംഗളുരുവിലെ ആശുപത്രിയില്‍നിന്നു ചില വിവരങ്ങള്‍ അന്വേഷകര്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, അവയെ ബന്ധിപ്പിക്കുന്ന ചില വിവരങ്ങള്‍കൂടി ലഭ്യമാകാനുണ്ട്. അതിനുശേഷം ഇരകളെ സമീപിച്ചു മൊഴിനല്‍കാന്‍ തയാറുണ്ടോ എന്ന് അന്വേഷണസംഘം ആരായും. തയാറല്ലെങ്കില്‍ കുറച്ചുനാള്‍ കാത്തിരുന്നശേഷം കേസ് എഴുതിത്തള്ളാന്‍ അപേക്ഷ നല്‍കേണ്ടതായിവരും.
ഇരകളുടെ നിസഹകരണം അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. രാഹുലിനെതിരേ മൊഴിയും സ്‌ക്രീന്‍ ഷോട്ടുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കൈമാറിയ യുവ നടിയും നിയമപരമായ നടപടികള്‍ക്കില്ലെന്നാണ് അറിയിച്ചത്. ഗര്‍ഭഛിദ്രം നടത്തിയെന്നു പറയുന്ന യുവതികളും പരാതി നല്‍കാനോ മൊഴി കൊടുക്കാനോ തയാറല്ല.
ഗര്‍ഭഛിദ്രം നടത്തിയ ബംഗളൂരുവിലെ ആശുപത്രി തിരിച്ചറിഞ്ഞെങ്കിലും യുവതികളുടെ നിലപാട് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടും വിശദമായ നിയമോപദേശം തേടും. ഇത് കിട്ടിയ ശേഷമാകും ഇനി തുടര്‍ നടപടികള്‍. അതിനിടെ ഗര്‍ഭഛിദ്രത്തിന് ഇരയായവരില്‍നിന്നും മൊഴി ലഭ്യമാക്കാനുള്ള ശ്രമവും തുടരും. രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്‌ളീല സന്ദേശം അയച്ചെന്നു വെളിപ്പെടുത്തിയ യുവനടിയില്‍നിന്ന് ഇന്നലെ അന്വേഷണ സംഘം മൊഴി ശേഖരിച്ചു.
ജെബി പോള്‍