-->
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അടൂര്‍ കേന്ദ്രീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ചേര്‍ത്തതിന്റെ വിവരങ്ങള്‍ അടങ്ങിയ സെര്‍വറിലെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
രാഹുല്‍ മാങ്കൂട്ടത്തിലും ജില്ലാ ഉപാധ്യക്ഷന്മാരുമടക്കം ഏഴുപേര്‍ കേസിലെ പ്രതികളാണ്. തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ സഹായിച്ച അശ്വന്ത് എസ് കുമാര്‍, ജിഷ്ണു ജെ നായര്‍, നൂബിന്‍ ബിനു, ചാര്‍ളി എന്നിവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം സെര്‍വറിലുളള വിശദാംശങ്ങള്‍ കൈമാറാന്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി തയ്യാറായിട്ടില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ യഥാര്‍ത്ഥ കാര്‍ഡുകള്‍ ശേഖരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
കേസിലെ രണ്ടാംപ്രതി ബിനില്‍ ബിനുവാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍. ഏഴ് പ്രതികളുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ ഫോണുകളില്‍ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ചത് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ എം ജെ രഞ്ജുവിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഗിള്‍ പേ വഴി പ്രതിദിനം 1,000 രൂപ വികാസ് കൃഷ്ണയ്ക്ക് നല്‍കിയിരുന്നു.