-->
ആറന്മുള: പമ്പാനദിയില്‍ ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങി മരിച്ചു. കായംകുളം, കൃഷ്ണപുരം സ്വദേശി വിഷ്ണു (42) ആണ് മരിച്ചത്. ഭാര്യ രേഖയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും ഭാര്യയും ബന്ധുക്കളും മാലക്കര പള്ളിയോടക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കുട്ടി ഉൾപ്പടെ 3 പേർ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവും ഒഴുക്കിൽപ്പെട്ടത്.
തുടർന്ന് 20 മീറ്ററോളം ദൂരം ഒഴുക്കിൽപ്പെട്ട രേഖയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ വിഷ്ണു മുങ്ങിപ്പോവുകയായിരുന്നു. പത്തനംതിട്ട ദുരന്ത നിവാരണ സേനയും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകുന്നേരം 6.30-ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. , വിഷ്ണു ഒഴുക്കിൽപ്പെട്ട ഭാഗത്ത് ശക്തമായ അടിയൊഴുക്കും ആഴത്തിലുള്ള കുഴിയുമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
വിഷ്ണു ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ രേഖ കായംകുളത്തെ സെന്റ് മേരീസ് സ്കൂളിൽ ജീവനക്കാരിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറന്മുള പോലീസ് തുടർനടപടികൾ സ്വീകരിച്ചു.