-->
കോട്ടയം: കേവലം 44 കിലോമീറ്ററിനകത്ത് കോട്ടയം ജില്ലകളിലെ 25 ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ഈസ്റ്റ ടൂറിസം സര്‍ക്യൂട്ട് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ജോര്‍ജ്ജ്. വികസനമെന്നാല്‍ റോഡും പാലവും മാത്രമല്ല സാധാരണക്കാരനുമായി ബന്ധപ്പെട്ട വിഷയങ്ങളും ടൂറിസം സെക്ടറിലെ വികസനവുമെല്ലാം വരുമെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
പാലയെയും പൂഞ്ഞാറിനെയും ബന്ധിപ്പിച്ച പദ്ധതി നടപ്പിലാക്കാനാകും. പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെ നാലു പഞ്ചായത്തുകള്‍ ബന്ധിപ്പിച്ചാണ് കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട്. മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 44 കിലോമീറ്ററിനുള്ളില്‍ 25 ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയാണ് ഉദ്ദേശം. ഇലവീഴാപൂഞ്ചിറയും, മാര്‍മലര്‍ അരുവി, അത്തിക്കയം, വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, കുരിശുമല എല്ലാം എല്ലാം ഇതില്‍ വരും. ഈ പ്രൊജക്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഡിപിആര്‍ തയ്യാറാക്കാനായി സംസ്ഥാനത്തിന് അയയ്ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പദ്ധതിയില്‍ സുരേഷ്‌ഗോപിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും കോട്ടയത്തെ മീറ്റ് ദി പ്രസ് പരിപാടിയില്‍ വ്യക്തമാക്കി. പാലാ ഒരു വൃദ്ധസദനമായി മാറുകയാണ്. മിക്ക വീട്ടുകളിലും വൃദ്ധര്‍ മാത്രമേയുള്ളൂ. കുട്ടികളൊക്കെ വിദേശത്ത് പോകുകയാണ്. 1,75000 വോട്ടുകളാണ് പാലായിലെ വോട്ടര്‍പട്ടികയിലുള്ളത്. ഇത് കടലാസിലെ കാര്യമാണ്. എന്നാല്‍ വീട്ടില്‍ ഇത് 1,50000 ല്‍ താഴെയേ കാണുകയുള്ളൂ. പണ്ടൊക്കെ ഇവിടുന്ന് പോകുന്നവര്‍ തിരിച്ചുവന്ന് ഇവിടെ വീടു വെയ്ക്കുമായിരുന്നു.
ഇപ്പോള്‍ വിദേശത്ത് സെറ്റില്‍ ചെയ്യുകയാണ്. വരുമാനം ഉണ്ടായാല്‍ ഇവിടുത്തെ കുട്ടികള്‍ വിദേശത്തേക്കുള്ള പോക്ക് ഒഴിവാക്കുമെന്നും ഇവിടുത്തെ കുട്ടികള്‍ ഇവിടെ തന്നെ നില്‍ക്കുമെന്നും പറഞ്ഞു. പാലാ ഒരു കാര്‍ഷിക മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ റബ്ബറിന് വിലയിടിഞ്ഞ് കര്‍ഷകര്‍ മറ്റുള്ള കൃഷിയിലേക്ക് തിരിഞ്ഞു. റബ്ബറിന് വിലകൂട്ടുമെന്ന് പറഞ്ഞാണ് വോട്ടു തേടുന്നത്. എന്നാല്‍ ആസ്യാന്‍ കരാറും ഗാട്ടുകരാറം നിലനില്‍ക്കുന്ന് കാലത്ത് റബ്ബര്‍ ഇറക്കുമതിയെ നിയന്ത്രിക്കാനാകില്ല. മലേഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നൂറ് രൂപയില്‍ താഴെ പണത്തിന് റബ്ബര്‍ നല്‍കാന്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാനാകില്ല. 250 രൂപ പോലും റബ്ബറിന് കിട്ടില്ലെന്ന് ഉറപ്പാണ്്.
പക്ഷേ ഇപ്പോഴുള്ള നാടിന്റെ സാമ്പത്തീക പ്രതിസന്ധിയെ മറികടക്കാന്‍ പാലായെ ലോകത്തിന്റെ ഫ്രൂട്ട് വില്ലേജാക്കി മാറ്റാനാകും. മൂവാറ്റുപുഴ മുതില്‍ അടൂര്‍ വരെയുള്ള സെന്‍ട്രല്‍ കേരളാബെല്‍റ്റ് ട്രോപ്പിക്കല്‍ ഫ്രൂട്ട് പ്ലാന്റ് ബെല്‍റ്റാണ്. ട്രോപ്പിക്കല്‍ ഫ്രൂട്ടുകള്‍ പാലായില്‍ ഇപ്പോള്‍ വലിയ രീതിയില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. പക്ഷേ ഇത് പെട്ടെന്ന് തന്നെ ചീഞ്ഞുപോകുന്നതാണ്്. അതുകൊണ്ട് ഇൗ പ്രശ്‌നം പരിഹരിക്കാന്‍ ഫ്രീസിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കണം. ഇടുക്കിയില്‍ ഏലത്തെ രക്ഷിക്കാന്‍ െചയ്തത് പോലെയുള്ള ഓക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കണം.
റമ്പൂട്ടാന്‍ പോലെയുള്ള ഫലങ്ങള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന സംവിധാനം ഉണ്ടാകണം. കപ്പയ്ക്കും ചക്കയ്ക്കും ചേനയ്ക്കുമെല്ലാം വിപണനസാധ്യതകള്‍ കൊണ്ടുവരണം. പാലായില്‍ ഫാംടൂറിസം പ്രമോട്ട് ചെയ്യപ്പെടണമെന്നും പറഞ്ഞു. പാലായിലെ ഗതാഗതസംവിധാനം വിപുലീകരിക്കണം. പാലാ എറണാകുളത്തിന്റെ ഉപനഗരമാണ്. അനേകരാണ് പാലായില്‍ നിന്നും ദിനംപ്രതി എറണാകുളത്തേക്ക് പോകുന്നത്. അതുകൊണ്ടു തന്നെ പാലായേയൂം എറണാകുളത്തേയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ നിലവാരത്തിലുള്ള റോഡുകള്‍ വരണം.
കേരളസര്‍ക്കാരിന്റെ ഉദാസീനത കാരണമാണ് തിരുവനന്തപുരം അങ്കമാലി ഭാരത് മാലാ പദ്ധതി ക്യാന്‍സലായി പോയത്. പാലാവഴി കടന്നുപോകുന്ന ഈ പാത പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞു. ശബരി റെയില്‍പാത കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് കണക്ട് ചെയ്യണം. അത് എരുമേലികൊണ്ട് അവസാനിപ്പിച്ചാല്‍ ആ പാത ശബരിമല സീസണില്‍ മാത്രമായി ചുരുങ്ങിപ്പോകകാന്‍ കാരണമാകും. എരുമേലി എയര്‍പോര്‍ട്ട് കൂടി ഇതില്‍ ബന്ധിപ്പിക്കുന്ന രീതിയിലാകണം.
പാലായില്‍ ട്രിപ്പിള്‍ ഐടി മോദി സര്‍ക്കാര്‍ കൊണ്ടുവന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രീയേറ്റീവ് ടെക്‌നോളജി പാലായില്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാലാ ഒരു എഡ്യൂക്കേഷന്‍ ഹബ്ബായി മാറ്റണമെന്നും പറഞ്ഞു. പാലായില്‍ അഞ്ചുവര്‍ഷം എംഎല്‍എ ആയിട്ടും ഒരു ഗുണവും ചെയ്യാത്തയാളാണ് മാണി സി കാപ്പന്‍. ഇവിടെ ഒന്നും ചെയ്യാന്‍ ജോസ് കെ മാണി അനുവദിക്കുന്നില്ലെന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. ഇവിടെ ഒന്നും ചെയ്യാത്തതിന് മാണി സി കാപ്പനും വികസന തടസ്സമുണ്ടാക്കുന്നതിന് ജോസ് കെ മാണിയും ഉത്തരാദിത്വം പറയണം. പാലായില്‍ ഇപ്പോഴത്തെ വികസനം വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാലവും റോഡുമാണെന്നും ഷോണ്‍ പരിഹസിച്ചു.