-->
സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റാര്‍ക്കിന്റെ തീരുമാനം. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റാര്‍ക്ക്.
35 കാരനായ താരം ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ 79 വിക്കറ്റുകളാണ് സ്റ്റാർക്കിന്റെ സമ്പാദ്യം.ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും ടി20 മത്സരങ്ങളിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നതായി സ്റ്റാര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു. 2021 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായകമായിരുന്നു സ്റ്റാര്‍ക്കിന്റെ പ്രകടനം.
സമകാലിക ക്രിക്കറ്റിൽ ഓസീസിന്റെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക്.2023 ൽ ഓസീസ് ലോകകിരീടമണിയുമ്പോൾ ജോഷ് ഹേസൽവുഡിനൊപ്പം ടീമിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം. ഓസീസ് ജേഴ്സിയിൽ 100 ടെസ്റ്റ് മത്സരങ്ങളിലും 127 ഏകദിന മത്സരങ്ങളിലും താരം കളത്തിലിറങ്ങി. ടെസ്റ്റിൽ 402 വിക്കറ്റും ഏകദിനത്തിൽ 244 വിക്കറ്റുമാണ് സമ്പാദ്യം. ഇന്ത്യയുമായുള്ള പരമ്പര, ആഷസ് ടൂര്‍ണമെന്റ്, 2027 ഏകദിന ലോകകപ്പ് എന്നിവയാണ് മുന്നിലുള്ളതെന്നും അതിനായി തയ്യാറാവുക എന്നതാണ് പ്രധാനമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി.