-->
ന്യൂഡല്‍ഹി: ക്രൂഡ്ഓയില്‍ വാങ്ങാന്‍ ഇന്ത്യ നല്‍കുന്ന പണം ഒഴുകുന്നത് യുക്രെയ്‌ന് എതിരേയുള്ള റഷ്യയുടെ യുദ്ധതന്ത്രങ്ങള്‍ക്കാണെന്നും അതുകൊണ്ട് ഇതിനെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ചും വൈറ്റ് ഹൗസ് ട്രേഡ് അഡൈ്വസര്‍ പീറ്റര്‍ നവാറോ.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നവാറോ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെ 'മോദിയുടെ യുദ്ധം' എന്ന് വിശേഷിപ്പിച്ചത്. റഷ്യന്‍ ഊര്‍ജ്ജം ഇന്ത്യ തുടര്‍ന്നും വാങ്ങുന്നതാണ് മോസ്‌കോയുടെ സൈനിക ആക്രമണത്തിന് ഇന്ധനമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തിവെക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട്, മോസ്‌കോയില്‍ നിന്ന് വിലക്കിഴിവുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍ യുഎസ് തീരുവകളില്‍ 25 ശതമാനം കുറവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാരണത്താല്‍ താന്‍ ഈ യുദ്ധത്തെ മോദിയുടെ യുദ്ധംഎന്ന് വിളിക്കുമെന്ന് ബ്ലൂംബെര്‍ഗ് ടെലിവിഷനുമായുള്ള അഭിമുഖത്തിലാണ് നവാറോ പറഞ്ഞത്. റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന്റെ സമാധാനത്തിലേക്കുള്ള വഴി ഭാഗികമായി ന്യൂഡല്‍ഹിയിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ ബുധനാഴ്ച നിലവില്‍ വന്നതിന് ശേഷമാണ് ഈ പരാമര്‍ശങ്ങള്‍ വന്നത്.
റഷ്യന്‍ എണ്ണ ഇന്ത്യ തുടര്‍ന്നും വാങ്ങുന്നതാണ് ഇതിന് കാരണമെന്ന് യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ഈ മാസം ആദ്യം ഏര്‍പ്പെടുത്തിയ 25 ശതമാനം യുഎസ് തീരുവയുടെ ഇരട്ടിയാണ് പുതിയ തീരുവ. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്‌നില്‍ നിന്നുള്ള ആയുധങ്ങള്‍ക്കും ഫണ്ടിംഗിനുമുള്ള ആവശ്യങ്ങളുടെ രൂപത്തില്‍ യുഎസിന് കൂടുതല്‍ ചെലവ് ഉണ്ടാക്കിയെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യയുടെ പ്രവര്‍ത്തി അമേരിക്കയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും എല്ലാം നഷ്ടം സംഭവിക്കുന്നതായും പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന തീരുവകള്‍ ഞങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍, ഫാക്ടറികള്‍, വരുമാനം, ഉയര്‍ന്ന വേതനം എന്നിവ നഷ്ടപ്പെടുത്തുന്നതിനാല്‍ തൊഴിലാളികള്‍ക്കും നഷ്ടം വരുന്നു. കൂടാതെ, നമ്മള്‍ മോദിയുടെ യുദ്ധത്തിന് പണം നല്‍കേണ്ടി വരുന്നതിനാല്‍ നികുതിദായകര്‍ക്കും നഷ്ടം സംഭവിക്കുന്നു,' നവാറോ പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ യുഎസ് ഒരു രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പരസ്പര നികുതിയാണ് ഇന്ത്യയ്ക്ക് മേലുള്ള ഈ 50 ശതമാനം തീരുവ. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളെയും ബാധിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സാണ് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി. ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് പോലുള്ള ചില പ്രധാന ഉല്‍പ്പന്നങ്ങളെ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ടെക്‌സ്‌റ്റൈല്‍സ്, ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി തൊഴില്‍പരമായ വ്യവസായങ്ങളെ ഈ നികുതി ബാധിച്ചു.
'ഇന്ത്യക്കാര്‍ ഇതില്‍ വളരെ അഹങ്കാരികളാണെന്നത് എന്നെ അലട്ടുന്നു. അവര്‍ പറയുന്നു, 'ഓ, ഞങ്ങള്‍ക്ക് ഉയര്‍ന്ന തീരുവകളില്ല. ഓ, ഇത് ഞങ്ങളുടെ പരമാധികാരമാണ്. ഞങ്ങള്‍ക്ക് ആരില്‍ നിന്ന് വേണമെങ്കിലും എണ്ണ വാങ്ങാം... ഇന്ത്യ, നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക,' നവാറോ പറഞ്ഞു.