-->
മിമിക്രി വേദികളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും നര്‍മ്മരസമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമായിരുന്നു അബി. വേദികളില്‍ നിറയെ കൈയടി നേടിയെങ്കിലും ബിഗ് സ്ക്രീനില്‍ അത്രകണ്ട് തിളങ്ങാന്‍ അബിക്ക് കഴിഞ്ഞില്ല. എന്നാല്‍ താരത്തിന്റെ മകന്‍ ഷെയ്ന്‍ നിഗം ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം നേടിയിരുന്നു. മകന്റെ വിജയം കാണാന്‍ അച്ഛനൊപ്പമില്ലെങ്കിലും ആ അനുഗ്രഹം കൊണ്ട് വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ഷെയ്ന്‍ കൈയടിയും പ്രശംസയും നേടുന്നുണ്ട്. സങ്കീര്‍ണമായ കഥാപാത്രങ്ങളെ കൈയടക്കത്തോടെ ചെയ്യാനാകുമെന്ന് ഷെയ്ന്‍ പലതവണ തെളിയിച്ചിട്ടുണ്ട്
താരത്തിന്റെ കരിയര്‍ ഗ്രാഫില്‍ ഏറ്റവുമധികം പ്രശംസ നേടിയൊരു ചിത്രമായിരുന്നു രേവതിയ്ക്കൊപ്പം ഷെയിന്‍ പ്രധാന വേഷത്തിലെത്തിയ 2022 ല്‍ പുറത്തിറങ്ങിയ ഭൂതകാലം. രാഹുല്‍ സദാശിവൻ സംവിധാനം നിർവ്വഹിച്ച ചിത്രം അൻവർ റഷീദും ഷെയിൻ നിഗവും ചേർന്നാണ് നിർമ്മിച്ചത്. ശബ്ദകോലാഹങ്ങളുടെ അകമ്പടിയില്ലാതെ ഓരോ രംഗങ്ങളിലും നിശബ്ദമായി പ്രേതത്തെ ആവിഷ്കരിച്ച ഈ സിനിമ പ്രേക്ഷകരെ പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു.
ഇപ്പോഴിതാ ആ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. ഇതുപോലൊരു സിനിമ താൻ ഇതിന് മുന്നേ ചെയ്തിട്ടില്ലെന്നും ഇനി ഇത്തരം ഒരു വേഷം ചെയ്യാൻ കഴിയില്ലെന്നും ആ കഥാപാത്രത്തിന്റെ ആഴത്തിലേക്ക് ചെന്നതിന് ശേഷം തിരിച്ച് വരാൻ ബുദ്ധിമുട്ടിയെന്നും അത് നമ്മളെ എവിടെയെക്കെയോ ബാധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.
‘‘കൊറോണ സമയത്ത് എല്ലാവരും പടം ചെയ്യുന്നു, ഇനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല ഒരു പടം ചെയ്തേ പറ്റൂ എന്ന് ഉണ്ടായിരുന്നു. ഉമ്മച്ചിയുടെ ഫോണില്‍ രാഹുല്‍ സദാശിവൻ ഒരു മെസ്സേജ് അയച്ചിരുന്നു. അതില്‍ ഒരു വിഷ്വല്‍ കണ്ടു. നോർമല്‍ ഗോസ്റ്റ് അല്ല, ഒരു എനർജി പോകുന്നതാണ്. അത് കണ്ടാല്‍ പേടിയാകും. ഇത് കണ്ടാപ്പോള്‍ എന്താണ് എന്ന് അറിയാൻ വേണ്ടി കഥ കേട്ടു. കഥ കേട്ടപ്പോള്‍ ഇത് നിർമിക്കാൻ ഒരു പ്രൊഡക്ഷൻ വേണം. അപ്പോള്‍ അൻവർ റഷീദിനെ വിളിച്ച് ഈ കഥ ഒന്ന് കേട്ട് നോക്കാൻ പറഞ്ഞു.
കേള്‍ക്കാൻ മാത്രമേ പറഞ്ഞിരുന്നുള്ളൂ പറ്റുന്ന വേറെ ആരേലും ഉണ്ടെങ്കില്‍ കണക്‌ട് ചെയ്യാൻ ചോദിച്ചിട്ടാണ് പോകുന്നത്. കഥ കേട്ടപ്പോള്‍ അദ്ദേഹം ഇത് ചെയ്യാം എന്ന് പറഞ്ഞു. കൃത്യമായി ഓരോ ഷോട്ടും വരച്ചിട്ടാണ് രാഹുല്‍ ഏട്ടൻ വരുന്നത്. ഇതിന് മുന്നേ ഞാൻ ഇതുപോലെ വർക്ക് ചെയ്തിട്ടില്ല. എനിക്ക് ഇത് പുതിയ പരിപാടി ആയിരുന്നു. വിദേശത്ത് ഒരു ഫിലിം സ്കൂളില്‍ പഠിച്ചത് കൊണ്ട് അത്തരത്തില്‍ ഒരു മേക്കിങ് ആയിരുന്നു. രേവതി മാഡത്തിന്റെ സീനില്‍ എനിക്ക് വെറുതെ നിന്ന് കൊടുത്താല്‍ മതി ആയിരുന്നു. ഗംഭീര അനുഭവം ആയിരുന്നു ആ സിനിമ.
ഭൂതകാലം പോലെ ഒരു സിനിമ ഇനി ചെയ്യാൻ കഴിയില്ല. കാരണം വളരെ ഇന്ററസ്റ്റ് ആണ് പ്രോസസ്. കുറേ നമ്മള്‍ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലണം. ആ ഭ്രാന്തമായ അവസ്ഥയിലേക്ക് പോകാൻ ആയിട്ട്. എപ്പോഴും അത് ഹെല്‍ത്തി അല്ല, ഇടയ്ക്ക് ചെയ്യുന്നത് രസമാണ്. ഇപ്പോള്‍ എനിക്ക് കുറച്ചുകൂടെ പിടിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ട്. പക്ഷെ അത് നമ്മളെ എവിടെയൊക്കെയോ ബാധിക്കും. ആ കഥാപാത്രത്തിന്റെ അവസ്ഥ. ഒരു ഡാർക്‌നെസ്സ് ഉള്ളില്‍ കിടക്കും. ആ കഥാപാത്രം ചെയ്തതിന് ശേഷം എന്തോ ഒരു ബുദ്ധിമുട്ട് നമ്മള്‍ അനുഭവിക്കും. ആ സിനിമ ചെയ്തത് കൊണ്ടുള്ള ഉപകാരം രാത്രി പുറത്തിറങ്ങാനുള്ള ഭയം പോയി എന്നതാണ്...’’ ഷെയ്ൻ നിഗം പറഞ്ഞു.
വാശിയേറിയ ഒരു കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ബള്‍ട്ടി’, അഞ്ചു ഭാഷകളിലായി ‘വീര’ സംവിധാനം ചെയ്യുന്ന ‘ഹാൽ’, ഷെയ്ന്‍ പൊലീസായി എത്തുന്ന മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.