-->
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ച് രംഗത്ത് വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങളും പാര്‍ട്ടിക്കുള്ളിലെ തന്നെ സമ്മര്‍ദ്ദത്തിനും പിന്നാലെ രാഹുല്‍ ഒരു മണിയോടെ തന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചത്. രാഹുലിന്റെ രാജിക്കായി എഐസിസിയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഹുല്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം ഡിവൈഎഫ്‌ഐ യും യുവമോര്‍ച്ചാ പ്രവര്‍ത്തകരും കോഴിയെ ഉയര്‍ത്തി പ്രതിഷേധിച്ചു.
പ്രസ്ഥാനത്തിന് നേതൃത്വത്തിലുള്ള എല്ലാവരുമായി സംസാരിച്ചിരുന്നു. ഈ നിമിഷം വരെ രാജി വെയ്ക്കാന്‍ ആരും എന്നോട് ആവശ്യപ്പെട്ടില്ല. തനിക്കെതിരേ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. ഇന്നലെ മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന നടി യുവനേതാവിനെതിരേ ഗൗരവതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ സ്ഥാനം രാജിവെച്ചത്. രാജ്യത്തെ നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അവിടെ എന്റെ നിരപരാധിത്വം തെളിയിക്കും.
ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബ്ബന്ധിച്ചു എന്ന പരാതി വന്നിട്ടില്ല. പരാതി കൊടുക്കട്ടെ അപ്പോള്‍ നോക്കാമെന്നും പറഞ്ഞു. ആ യുവനടി എന്റെ അടുത്ത സുഹൃത്താണ്. അവര്‍ എന്നെക്കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അവര്‍ എന്റെ പേര് പറഞ്ഞിട്ടില്ല. അവരുമായി നല്ല സൗഹൃദം ഇപ്പോഴുമുണ്ട്. നാളെയും അവര്‍ നല്ല സുഹൃത്താണ്. അവര്‍ ഇപ്പോഴും നല്ല കമ്യൂണിക്കേഷനുണ്ട്.
ഞാന്‍ ഈ നിയമസംവിധാനത്തിനോ ഭരണഘടനയ്‌ക്കോ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പരാതി ആര്‍ക്കും കൊടുക്കാമെന്നും തനിക്കെതിരേ പുറത്തുവന്ന ഓഡിയോ വ്യാജമായി നിര്‍മ്മിച്ചതാകാമെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരേ ഗുരുതരമായ ആക്ഷേപം ഉള്ളപ്പോള്‍ അത് ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്ത് തനിക്കെതിരേ പരാതി പോലും വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ബോധപൂര്‍വ്വമായി വാര്‍ത്തകള്‍ ചെയ്യുന്ന ചില മാധ്യമങ്ങള്‍ അതിനെ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരേ അഗ്രസീവാകുന്ന കാലത്ത് അതിനെ മറയ്ക്കാന്‍ നടത്തുന്ന ശ്രമമാണ് ഇതെന്നും പറഞ്ഞു.
ഹണി ഭാസ്‌ക്കറിന് താന്‍ അശ്‌ളീല ചാറ്റ് നടത്തിയെന്ന് ആക്ഷേപമുണ്ടെങ്കില്‍ അവര്‍ക്ക് നിയമപരമായി പോകാം. അവരെക്കുറിച്ച് താന്‍ ആരോടെങ്കിലൂം പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ അതിന്റെ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ പറഞ്ഞു. ശ്രീലങ്കയും ലൗചിഹ്നവും കാണിച്ചിട്ട് അത് ഒരു ഫ്‌ളര്‍ട്ട് ശ്രമമായി പറയുന്നുണ്ടെങ്കില്‍ അതിന്റെ തെളിവ് അവര്‍ പുറത്തുവിടട്ടെയെന്നും പറയുന്നു. സൈബര്‍ ഇടത്തില്‍ തനിക്കെതിരേ മറ്റ് അനേകം പരാതികള്‍ ഉയരുന്നുണ്ട്. അതിനെല്ലാം എതിരേ കേസിന് പോകാന്‍ പോയാല്‍ അതിനേ നേരം കാണു എന്നും പറഞ്ഞു.
നേരത്തേ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വെച്ച് പ്രസിഡന്റായ ആളാണെന്ന് പരാതി വന്നിരുന്നു. എന്നാല്‍ ഒരു എഫ്‌ഐആര്‍ പോലും ഉണ്ടായിട്ടില്ല. പാലക്കാട് തെരഞ്ഞെടുപ്പില്‍ കള്ളപ്പണവുമായി പോയെന്ന് പരാതി വന്നു. എന്നിട്ടും താന്‍ പരാതിയുമായി പോയില്ലെന്നും പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിഷയത്തിലും ഏതെങ്കിലും ഒരു പരാതിക്കാരി ഉണ്ടോയെന്നും ചോദിച്ചു. ആ കുട്ടിക്ക് പരാതിയുണ്ടെങ്കില്‍ അത് നിയമത്തിന് മുന്നില്‍ എത്തുമ്പോള്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ പറഞ്ഞു.