Thursday, March 19, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 12.58 PM

'11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ, സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ?': ബിജെപി നേതാവ് വി മുരളീധരന്‍

gandhi

തിരുവനന്തപുരം: പതിനൊന്ന് വോട്ട് കള്ള വോട്ട് ആയാലും 75,000 വോട്ടിന് ജയിച്ച സുരേഷ് ഗോപിയുടെ ജയം ഇല്ലാതാകില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. രാഹുല്‍ ഗാന്ധിയും സംഘവും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ശ്രമമാണ് രാജ്യത്ത് നടത്തുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിന് മുന്‍പ് 25 തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ പ്രധാനമന്ത്രിമാരാണ് നിയോഗിച്ചത്. അന്നൊന്നും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് ഒരു സംശയമുണ്ടായിരുന്നില്ല. മൂന്ന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ഗാന്ധി ഭരണഘടന സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് ഗോപി തൃശൂരിലേക്ക് പോകുമ്പോള്‍ ഡ്രൈവറും പോകില്ലേയെന്ന്, ഡ്രൈവര്‍ തൃശൂരില്‍ വോട്ടു ചേര്‍ത്തതു സംബന്ധിച്ച ചോദ്യത്തിന് മുരളീധരന്‍ പ്രതികരിച്ചു. സുരേഷ് ഗോപിയുടെ ഡ്രൈവര്‍ തൃശൂരിലും തിരുവനന്തുപുരത്തും വോട്ട് ചെയ്തിട്ടുണ്ടോ?. ഇനി തൃശൂരില്‍ വോട്ട് ചേര്‍ത്താല്‍ വോട്ടര്‍ പട്ടിക പ്രസിദ്ധികരിച്ച ശേഷം സ്ഥിരതാമസക്കാരനല്ലെന്ന് പറഞ്ഞ് തള്ളിക്കാമായിരുന്നില്ലേ?. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ട്. അത് അവരുടെ പണിയാണെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ അവര്‍ എന്തിനാണ് ഡിസിസി പ്രസിഡന്റിനെ മാറ്റിയത്? സുരേഷ് ഗോപി ജയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പൂരം കലക്കി ജയിച്ചെന്നായിരുന്നു. ഇപ്പോ പുതിയ ഒരു സാധനവുമായിരുന്നു വരുന്നു. അത്രയേ ഉള്ളുവെന്ന് മുരളീധരന്‍ പറഞ്ഞു.

രണ്ട് സീറ്റ് മാത്രം കിട്ടി പരാജയപ്പെട്ട കാലത്തും ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്‌ക്കെതിരെ സംശയം ഉന്നയിച്ചിട്ടില്ല. മൂന്ന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ഡതയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന സമീപനത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. ഇത് വളരെ അപകടകരമായ കളിയാണ്, രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയും. തെരഞ്ഞെടുപ്പിന് അതിന്റെതായ പ്രക്രിയയുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം എന്നുപറയുന്നത് മറ്റാര്‍ക്കും ഇല്ലാത്തനിയമം രാഹുല്‍ ഗാന്ധിക്ക് ബാധകമാക്കണമെന്നാണോ? രാഹുല്‍ ഗാന്ധി ഈ രാജ്യത്തെ പൗരനാണെങ്കില്‍ ഈ രാജ്യത്തെ നിയമം അദ്ദേഹവും അംഗീകരിക്കണം.

കള്ളവോട്ട് നടത്തണമെങ്കില്‍ ബിജെപി എന്തിനാണ് 240 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ബിജെപിക്ക് കേവലഭൂരിപക്ഷത്തിന് കള്ളവോട്ട് ചെയ്തുകൂടായിരുന്നോ?. ജനങ്ങള്‍ അംഗീകരിക്കാതിരിക്കുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്ന സമീപനം ഈ രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കലാണ്. ഇതാണ് കുറച്ചുകാലമായി രാഹുല്‍ ഗാന്ധി ചെയ്തുകൊണ്ടിരിക്കുന്നത്. അത് നിരാശയില്‍ നിന്നു ഉണ്ടാകുന്നതാണെന്നും വി മുരളീധരന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW