-->
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ തലശേരി അതിരൂപത. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം വി ഗോവിന്ദൻ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയെന്നാണ് വിമർശനം.എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാർക്ക് പ്രതികരിക്കാൻ പാടുള്ളൂവെന്നത് ഫാസിസ്റ്റ് മുഖമാണ്.
ഛത്തീസ്ഗഡ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടതിൽ നന്ദി അറിയിച്ചത് നിലപാട് മാറ്റമല്ല. അവസരവാദം എന്നത് ആപ്തവാക്യമായി സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണ്. സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി കാണരുത്. ഏതെങ്കിലും പ്രസ്താവനയിൽ ഒരാഴ്ച്ചയെങ്കിലും ഉറച്ചുനിന്ന ചരിത്രം ഗോവിന്ദൻ മാഷിനില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
മാർ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നും, ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ വിമർശനം. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ സംസാരിച്ചു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും, അച്ഛന്മാർ കേക്കും കൊണ്ടു സോപ്പിടാൻ പോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.