-->
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവ് ഇത്തവണ മലയാളസിനിമയ്ക്കും ലഭിച്ചിട്ടുണ്ട്. സഹനടന്‍, സഹനടി എന്നീ കാറ്റഗറിയില്‍ വിജയരാഘവനും ഉര്‍വ്വശിയുമാണ് അവാര്‍ഡുകള്‍ നേടിയത്. എന്നാല്‍ ഉര്‍വ്വശിക്ക് ഈ അവാര്‍ഡിനോട് വന്‍ തോതിലുള്ള എതിര്‍പ്പുണ്ടായിരുന്നു. പല നല്ല മലയാള സിനിമകള്‍ക്കും അവാര്‍ഡുകള്‍ നല്‍കിയെന്നും തങ്ങളെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നുമാണ് ഉര്‍വ്വശി ചോദിക്കുന്നത്.
ഉള്ളാഴുക്ക് എന്ന സിനിമയില്‍ ഉര്‍വ്വശിയും പൂക്കാലം എന്ന സിനിമയില്‍ വിജയരാഘവനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അവരെ സഹനടി/നടന്‍ വിഭാഗത്തിലേക്ക് പരിഗണിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. മാത്രവുമല്ല, ഇതേ ചിത്രത്തിന് സംസ്ഥാന പുരസ്‌കാരവേദിയില്‍ ഉര്‍വശിക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഉര്‍വ്വശിയുടെ ആറ്റിറ്റ്യൂഡിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് എംഎല്‍ എയും നടനുമായ മുകേഷ്. ദേശീയ ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും ഉടലെടുക്കുന്ന സാഹചര്യത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിപ്രായം പറയരുതെന്നും അവാർഡ് ജൂറി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടാതിരിക്കുന്നതാകും ഉചിതമെന്നും ജൂറിയുടെ തീരുമാനം അന്തിമമാണെന്ന് മനസിലാക്കി അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതാണ് ശരി എന്നുമാണ് മുകേഷ് പറഞ്ഞത്.
‘‘ജൂറി അവാർഡ് അനൗൺസ് ചെയ്യുന്നതു വരെ നമുക്ക് അഭിപ്രായം പറയാം. അനൗൺസ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടരുത്. അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം സംസാരിച്ചിട്ട് കാര്യമില്ല. നമ്മുടെ തീരുമാനമായിരിക്കില്ല ജൂറിയുടെ തീരുമാനം. ഉർവശിക്കും വിജയരാഘവനുമെല്ലാം അവാർഡ് കൊടുക്കണം എന്ന് പറയാമെന്നല്ലാതെ, അതിൽ ഒന്നും സംഭവിക്കില്ല. അടുത്ത വർഷം ഇതിലും ഗംഭീരമായിട്ട് വരണം എന്ന് ചിന്തിക്കുന്നതായിരിക്കും നല്ലത്. ജൂറിയുടെ തീരുമാനം അന്തിമമാണെന്ന് മനസിലാക്കി അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപനത്തിന് കാത്തിരിക്കുന്നതാണ് ശരി. ജൂറിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതിൽ മാറ്റം വരില്ല എന്ന് മനസിലാക്കുക.
കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നുകരുതി അത് മാറ്റിക്കൊടുക്കണം എന്ന് പറയാൻ പറ്റില്ലല്ലോ. നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ പറയാം. മലയാളി എന്ന നിലയിൽ എല്ലാ അവാർഡുകളും കേരളത്തിന് കിട്ടണമെന്നാണ് ആഗ്രഹം.മലയാളത്തിൽ ആർക്കൊക്കെ അവാർഡ് കിട്ടി എന്ന് നോക്കി, അവരെ വിളിച്ച് അഭിനന്ദിക്കുന്നത് എന്റെ ശീലമാണ്. അവാർഡ് കിട്ടാത്തവരെ വിളിച്ച് ഇതിൽ പ്രതികരിക്കണം, പൊട്ടിത്തെറിക്കണം എന്ന് പറയുന്നത് ശരിയല്ല...’’ മുകേഷ് പറഞ്ഞു.
അവാർഡ് ജൂറി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടാതിരിക്കുന്നതാകും ഉചിതമെന്ന് മുകേഷ് പറഞ്ഞു. എന്നും
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ, ഉര്‍വശി തന്നെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. അവാര്‍ഡ് സ്വീകരിക്കണമോ വേണ്ടയോ എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. വിജയരാഘവന് മികച്ച ക്യാരക്ടര്‍ ആക്ടറിനുള്ള പുരസ്‌കാരമാണ് സംസ്ഥാന അവാര്‍ഡില്‍ ലഭിച്ചത്. ആ സമയത്തും മികച്ച നടനും സഹനടനും കണക്കാക്കുന്നതിലെ മാനദണ്ഡങ്ങള്‍ വിമര്‍ശിക്കപ്പെടിരുന്നു.
ഇതു കൂടാതെ മറ്റു വിധത്തിലുള്ള വിമര്‍ശനങ്ങും പുരസ്കാര പ്രഖ്യാപനം നേരിട്ടു. വ്യാജവിവരങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ട ദ കേരള സ്റ്റോറി എന്ന ചിത്രത്തിന് അവാര്‍ഡ് നല്‍കിയതിന് എതിരെയായിരുന്നു പ്രധാനമായും പരാതികള്‍ ഉയര്‍ന്നത്. മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമായിരുന്നു കേരള സ്റ്റോറിയ്ക്ക് അവാര്‍ഡ് ലഭിച്ചത്.