-->
മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടനും അഭിഭാഷകനുമായ ശങ്കര്‍ ഇന്ദുചൂഢന്‍. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി തോമസ് മ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളും അത് മമ്മൂട്ടിയോടു നേരിട്ടു പറഞ്ഞപ്പോഴുണ്ടായ അനുഭവവുമാണ് ശങ്കര്‍ കുറിപ്പില്‍ പറയുന്നത്. ജീവിതത്തില്‍ ഗുരുതുല്യരായി കാണുന്ന രണ്ട് പേരാണ് ഇവരെന്നും താരം പറയുന്നു.
ഒരു മമ്മൂട്ടി കഥ - ഞാൻ ലോ കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാത്ഥിയായിരിക്കുമ്പോൾ ബഹു: റിട്ട. സുപ്രീം കോടതി ജസ്റ്റി. കെ.ടി. തോമസ്സ്സാറിന്റെ കോട്ടയത്തുള്ള വീട്ടിൽ പോകുവാൻ ഭാഗ്യമുണ്ടായി. പേരു കേട്ട ആ ന്യായാധിപനു മുന്നിൽ ഇരുന്നപ്പോൾ ഒരു കൗമാരക്കാരന്റെ ആവേശത്തോടെ എന്റെ അല്പജ്ഞാനത്തിന്റെ ബലത്തിൽ ഭരണഘടനയേക്കുറിച്ചുള്ള എന്റെ സംശയങ്ങൾ ക്ഷമയോടെ കേട്ട് അദ്ദേഹം തീർത്തുതന്നു.
എന്റെ സംസാരവും ആംഗ്യഭാഷയുമൊക്കെ കണ്ടിട്ടാണോ, എന്തോ intuition പോലെയോ, അദ്ദേഹം പറഞ്ഞു, “I think you should try your hand in acting, you have a great chance to be a good actor.”. ആ സമയത്ത എന്റെ ആദ്യത്തെ സിനിമ രഞ്ജൻ പ്രമോദ് സാറിന്റെ” രക്ഷാധികാരി ബൈജു (ഒപ്പ്)” വിൽ ഞാൻ അഭിനയിച്ച കാര്യം പറഞ്ഞു. വളരെ സന്തോഷത്തോടെ ഉടനെ സഹായിയെ വിളിച്ച് അടുത്ത ദിവസം തന്നെ ആ പടം കാണുവാനള്ള വ്യവസ്ഥ ചെയ്തു.
സംസാരം പഴയ കാലത്തേയ്ക്ക് കടന്നു. വർഷങ്ങൾക്കു മുൻപ് വർധിച്ച ഉത്സാഹത്തോടെ, ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ തന്നോട് ഇടപെടാറുള്ള ഒരു യുവ അഭിഭാഷകനെക്കുറിച്ച് അദ്ദേഹം വാചാലനായി. താൻ പോയ വിവിധ ലൊക്കേഷനുകളേക്കുറിച്ചും, ഉണ്ടായ അനുഭവങ്ങളേക്കുറിച്ചും തന്നോട് വിവരിക്കാറുണ്ടായിരുന്ന ആ യുവകലാകാരനെ അന്നേ ഞാൻ ആശിർവദിച്ചിരുന്നു വെന്ന് വളരെ സന്തോഷത്തോടെ, സ്നേഹത്തോടെ പറഞ്ഞു. “നിങ്ങൾക്കൊക്കെ അറിയാം - His name is “Mr. Mammootty” അദ്ദേഹത്തിന്റെ ആത്മകഥയിൽ ഒരു അദ്ധ്യായം തന്നെക്കുറിച്ച് എഴുതിയിട്ടുണ്ട് എന്നും അഭിമാനത്തോടെ ജസ്റ്റിസ് പറഞ്ഞു. അത് പറയുമ്പോൾ സാറിന്റെ മുഖത്തുണ്ടായിരുന്ന പ്രകാശം എനിക്ക് ഇന്നും ഓർമ്മ വരുന്നു.
വർഷങ്ങൾക്കു ശേഷം ഇക്കാര്യം മമ്മൂട്ടി സാറിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായത് അതിലേറെ സന്തോഷവും ആനന്ദവുമായിരുന്നു.എം ടി വാസുദേവൻനായർ സാറിന്റെ കഥയേ ആസ്പദമാക്കി മമ്മൂട്ടി സാർ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന “മനോരഥങ്ങളിലെ ‘കടുഗണ്ണാവ: ഒരു യാത്രാ കുറിപ്പ്’” എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാൻ ഇത് പറഞ്ഞത്. (എനിക്കും ആ സിനിമയിൽ ഒരു വേഷമുണ്ടായിരുന്നു.
ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ഞാൻ ഗുരുതുല്യരായി കാണുന്ന ജസ്റ്റീസ് കെ ടി. തോമസ്സ് സാറിന് പത്മവിഭൂഷണും, മമ്മൂട്ടി സാറിനു പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. ആ രണ്ട് പേരുമായി ബന്ധിപ്പിക്കുന്ന ഒരു ചെറിയ ഓർമ്മ, എന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യം- ശങ്കര്‍ ഇന്ദുചൂഢന്‍ കുറിച്ചു.