-->
തിരുവനന്തപുരം: അർജൻ്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന കായികമന്ത്രി വി. അബ്ദുറഹിമാൻ്റെ വാദം പൊളിയുന്നു. ടീമിന്റെ ക്ഷണപ്രകാരം സ്പെയിനിലേക്ക് നടത്തിയ യാത്രക്ക് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2024 സെപ്റ്റംബറിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്പെയിൻ സന്ദർശനം.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം നോക്കുന്നത് സ്പോൺസറാണെന്നും സർക്കാരിന് നഷ്ടമില്ലെന്നുമായിരുന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിലപാട്. എന്നാൽ, മിഷൻ മെസ്സിയുമായി ബന്ധപ്പെട്ട് സർക്കാരിനും നഷ്ടമുണ്ടായെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. ടീമിന്റെ കേരള സന്ദർശനവുമായി സജീവ ചർച്ചകൾ നടന്നെന്നും ഉടൻ എ.എഫ്.എ പ്രതിനിധികൾ കേരളത്തിലെത്തുമെന്നും മന്ത്രി തന്നെ ഫേസ്ബുക്കിൽ കുറിച്ചു.